| Saturday, 24th February 2024, 11:43 am

ഞാന്‍ ഫിക്‌സ് ചെയ്ത സ്‌ക്രിപ്റ്റുകള്‍ പൃഥ്വി റിജക്ട് ചെയ്തു; ഒരാളെ നിര്‍ബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാന്‍ കഴിയില്ല: രൂപേഷ് പീതാംബരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് സുകുമാരന്‍ സിനിമയെ വളരെ പാഷനായിട്ടെടുക്കുന്ന വ്യക്തിയാണെന്നും താനും ഏകദേശം അതേപാഷനുള്ള ആളാണെന്നും നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

തന്റെ വീക്ഷണവും കാര്യങ്ങളുമൊക്കെ പൃഥ്വിരാജിനെ പറഞ്ഞ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ താന്‍ ഫിക്‌സ് ചെയ്ത സ്‌ക്രിപ്റ്റുകള്‍ പൃഥ്വി റിജക്ട് ചെയ്തുവെന്നും രൂപേഷ് പറയുന്നു.

ഒരാളെ നിര്‍ബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാന്‍ പറ്റില്ലെന്നും അയാള്‍ക്ക് അതിനോട് താത്പര്യം തോന്നി ചെയ്യാമെന്ന് പറഞ്ഞ് വരുമ്പോഴാണ് കാര്യമെന്നും രൂപേഷ് പീതാംബരന്‍ പറഞ്ഞു.

‘എന്ന് നിന്റെ മൊയ്തീന്‍ സിനിമ ഇറങ്ങിയ ശേഷം പാവാടയുടെ ഷൂട്ട് നടക്കുമ്പോഴാണ് എനിക്ക് പൃഥ്വിയെ കാണണമെന്ന് തോന്നുന്നത്. അന്ന് മൊയ്തീന്‍ നല്ല ബ്ലോക്ക്ബസ്റ്ററായി നില്‍ക്കുന്ന സമയമാണ്. എനിക്കാണെങ്കില്‍ പടം കണ്ടിട്ട് അത് തലയില്‍ നിന്ന് വിട്ട് പോയിട്ടില്ല.

ഞാന്‍ അന്ന് പൃഥ്വിയുടെ അടുത്ത് മൊയ്തീനെ പറ്റിപറഞ്ഞ് അവസാനം എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. കാരണം ആ ക്ലൈമാക്‌സ് എന്റെ മനസില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പോലും ആലോചിക്കുമ്പോള്‍ സ്റ്റക്ക് ആകുന്ന ക്ലൈമാക്‌സാണ് അത്.

അന്ന് ഞാന്‍ കരയുന്നത് കണ്ട് പൃഥ്വിരാജിന് ടെന്‍ഷനായി. ആള്‍ എന്നോട് ഉടനെ വെള്ളം വേണോയെന്നൊക്കെ ചോദിച്ചു. പൃഥ്വി സിനിമയെ വളരെ പാഷനായിട്ട് എടുക്കുന്ന ആളാണ്. ഞാനും ഏകദേശം അതേപാഷനുള്ള ആളാണ്.

വേറെ പല സ്‌ക്രിപ്റ്റിനെ കുറിച്ച് സംസാരിക്കും മുമ്പുള്ള ഐസ് ബ്രേക്കിങ്ങായിരുന്നു അത്. പിന്നീട് എന്റെ വീക്ഷണവും കാര്യങ്ങളുമൊക്കെ പൃഥ്വിയെ പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞു. എങ്കില്‍ പോലും ഞാന്‍ രണ്ടോ മൂന്നോ സ്‌ക്രിപ്റ്റുകള്‍ ഫിക്‌സ് ചെയ്തിരുന്നു. പക്ഷേ ആള്‍ അതൊക്കെ റിജക്ട് ചെയ്തു. (ചിരി)

നമുക്ക് ഒരാളെ നിര്‍ബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാന്‍ പറ്റില്ല. അയാള്‍ക്ക് അതിനോട് താത്പര്യം തോന്നി ചെയ്യാമെന്ന് പറഞ്ഞ് വരുമ്പോഴാണ് കാര്യം. നിര്‍ബന്ധിച്ച് പിടിച്ചുനിര്‍ത്തി അഭിനയിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് കഴിയില്ല. എനിക്ക് അത് ഇഷ്ടവുമല്ല,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About Prithviraj Sukumaran

We use cookies to give you the best possible experience. Learn more