| Saturday, 24th February 2024, 8:01 am

ലാലേട്ടന്‍ ആ നടന് ചെവി കേള്‍ക്കില്ലെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; പിന്നീടാണ് അവര്‍ തമ്മിലുള്ള കളിയായിരുന്നു അതെന്നറിഞ്ഞത്: രൂപേഷ് പീതാംബരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1995ല്‍ മോഹന്‍ലാല്‍ നായകനായ സ്ഫടികം എന്ന സിനിമയിലൂടെ ബാലതാരമായെത്തിയ ആളാണ് രൂപേഷ് പീതാംബരന്‍. മോഹന്‍ലാലിന്റെ തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ച് താരം ഏറെ ശ്രദ്ധേയനായിരുന്നു.

1996ല്‍ ദൂരദര്‍ശന്‍ മലയാളത്തിലെ ‘പ്രണവം’ എന്ന ടെലിവിഷന്‍ പരമ്പരയിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് രൂപേഷ് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് ബാംഗ്ലൂരിലെ ഡെല്ലില്‍ ഐ.ടി. പ്രൊഫഷണലായി ജോലി ചെയ്തു.

ശേഷം 2012ല്‍ ദുല്‍ഖറിനെ നായകനാക്കി തീവ്രം എന്ന ചിത്രം സംവിധാനം ചെയ്ത് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സ്ഫടികത്തിലെ സെറ്റില്‍ നടന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് രൂപേഷ് പീതാംബരന്‍.

‘സ്ഫടികത്തിന്റെ സെറ്റ് നല്ല ജോളിയായ ഒരു സെറ്റായിരുന്നു. ഒരു ഫാമിലി പോലെയായിരുന്നു ഞങ്ങള്‍. ഒരു ദിവസം ലാലേട്ടന്‍ എന്നോട് നെടുമുടി വേണുവങ്കിളിന് ചെവി കേള്‍ക്കില്ലെന്ന് പറഞ്ഞു. ഞാന്‍ അത് എന്നെ പറ്റിക്കുകയാവും എന്ന ചിന്തയിലാണ് ഇരുന്നത്.

അപ്പോള്‍ ലാലേട്ടന്‍ നിനക്ക് ഞാന്‍ കാണിച്ചു തരാമെന്ന് പറഞ്ഞു. ഈ സമയത്ത് വേണുവങ്കിള്‍ കുറച്ച് അപ്പുറത്തായി ഇരിക്കുന്നുണ്ട്. ലാലേട്ടന്‍ അദ്ദേഹത്തെ നോക്കി എന്റെ മുന്നില്‍ കൈ കൊണ്ട് ആംഗ്യമൊക്കെ കാണിച്ചു. അത് കണ്ടതും മറുപടി പറയുന്നത് പോലെ വേണുവങ്കിള്‍ ‘ഹോ അതോ. അത് ഞാന്‍ അന്ന് പറഞ്ഞതല്ലേ’ എന്ന് പറഞ്ഞു.

സംഭവം ഞാനും ലാലേട്ടനും സംസാരിച്ചത് അദ്ദേഹം കേട്ടിരുന്നു. ലാലേട്ടന്‍ എന്നെ കാണിക്കാന്‍ വേണ്ടി സംസാരിക്കാതെ ആംഗ്യം കാണിക്കുകയാണ്. അപ്പോള്‍ നെടുമുടി വേണുവങ്കിള്‍ അതിന് അനുസരിച്ച് മറുപടി പറയുകയായിരുന്നു. ഞാന്‍ അന്ന് വിചാരിച്ചത് അദ്ദേഹത്തിന് ചെവി കേള്‍ക്കില്ല എന്നായിരുന്നു.

പിന്നീട് എത്രയോ നാളുകള്‍ക്ക് ശേഷമാണ് ഇത് അവര്‍ തമ്മിലുള്ള കളിയായിരുന്നു എന്നറിയുന്നത്. അന്ന് ഒരു ഷോട്ട് കട്ട് ചെയ്ത് അടുത്ത സീന്‍ സെറ്റ് ചെയ്യാന്‍ കുറേ സമയമെടുക്കുമായിരുന്നു. അതിനിടയില്‍ ഇവര്‍ക്ക് എന്തെങ്കിലും ഒരു എന്റര്‍ടൈന്‍മെന്റ് വേണ്ടേ. ഞങ്ങളെ പോലെയുള്ള ആളുകളെ കിട്ടുമ്പോഴാണ് ഇവര്‍ക്ക് ഒരു എന്റര്‍ടൈന്‍മെന്റ് ആകുന്നത്,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About Mohanlal And Nedumudi Venu

We use cookies to give you the best possible experience. Learn more