Football
ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടുന്നതിന് മെസിക്ക് വലിയ വെല്ലുവിളിയായിരിക്കും അവന്‍: റൂണി
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 08, 03:48 am
Monday, 8th May 2023, 9:18 am

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഇത്തവണ എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ഖത്തര്‍ ലോകകപ്പില്‍ രാജ്യത്തിനായി കിരീടം നേടിക്കൊടുത്ത താരം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു. ഇത്തവണത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ലയണല്‍ മെസിക്കായിരുന്നു.

അന്താരാഷ്ട്ര ഫുട്ബോളില്‍ തിളങ്ങിയ താരം ക്ലബ്ബ് കരിയറിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന താരം പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

എന്നാല്‍, ഇത്തവണ ബാലണ്‍ ഡി ഓര്‍ നേടുന്നതിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് മെസിക്ക് വെല്ലുവിളിയായിരിക്കുമെന്നാണ് വെയ്ന്‍ റൂണി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹാലണ്ടാണ് നിലവില്‍ ഏറ്റവും മികച്ച താരമെന്നും പുരസ്‌കാരം അദ്ദേഹം തന്നെ നേടുമെന്നും റൂണി പറഞ്ഞു. ‘ദ ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് റൂണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലോകത്തിലെ ഏറ്റവും മികച്ച താരം എര്‍ലിങ് ഹാലണ്ടാണ്. ലയണല്‍ മെസി ഗ്രെയ്റ്റസ്റ്റ് പ്ലെയറാണ്. എന്നാല്‍ നിലവില്‍ ഹാലണ്ടിനെക്കാള്‍ കളിക്കുന്ന മറ്റൊരു താരമില്ല. അദ്ദേഹം സ്‌കോര്‍ ചെയ്യുന്ന ഗോളുകളുടെ എണ്ണം പരിശോധിച്ചാല്‍ മനസിലാക്കാനാകും. ഇത്തവണ ബാലണ്‍ ഡി ഓര്‍ തീര്‍ച്ചയായും അവന് തന്നെ ലഭിക്കും,’ റൂണി പറഞ്ഞു.

ഈ സീസണില്‍ 15 ലീഗ് വണ്‍ ഗോളുകളും നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗോളുകളുമാണ് മെസി പി.എസ്.ജിക്കായി നേടിയിരിക്കുന്നത്. അതേസമയം, 35 പ്രീമിയര്‍ ലീഗ് ഗോളുകളും 12 ചാമ്പ്യന്‍സ് ലീഗ് ഗോളുകളുമാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഈ സീസണില്‍ ഹാലണ്ടിന്റെ സമ്പാദ്യം.

അതേസമയം, പി.എസ്.ജിയിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനൊടുവില്‍ ഇതിഹാസ താരം ലയണല്‍ മെസി ക്ലബ്ബ് വിടാനൊരുങ്ങുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ മെസി ക്ലബ്ബിന്റെ അനുമതിയില്ലാതെ രാജ്യം വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.

കരാര്‍ അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ പി.എസ്.ജി മെസിയെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും താരം തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരികെ പോകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ബാഴ്‌സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയുടെ ഓഫറാണ് മെസിക്ക് മുന്നില്‍ അല്‍ ഹിലാല്‍ വെച്ചിരിക്കുന്നത്.

എന്നിരുന്നാലും മെസി യൂറോപ്പ് വിടില്ലെന്നും ബാഴ്‌സലോണയിലേക്ക് തിരികെയെത്തുമെന്നുമാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.

Content Highlights: Rooney predicts Erling Haaland win the Ballon d’Or this season not Messi