| Monday, 10th April 2023, 1:18 pm

റൊണാൾഡോയെ കൊണ്ട് അൽ നസറിന് ഉപകാരമില്ല; താരത്തെ വിമർശിച്ച് ക്ലബ്ബ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗിലേക്ക് ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു റൊണാൾഡോയുടെ രംഗ പ്രവേശം. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ 225 മില്യൺ യൂറോ പ്രതിവർഷം പ്രതിഫലം നൽകിയാണ് റൊണാൾഡോയെ അൽ നസർ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

ക്ലബ്ബിലെത്തിയ ശേഷം അൽ ആലമിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. 12 മത്സരങ്ങളിൽ നിന്നും 11ഗോളുകളാണ് അൽ നസറിനായി റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്.

എന്നാൽ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അൽ നസറിന്റെ ഇതിഹാസ താരമായ ഹുസൈൻ അബ്ദുൽ ഗനി.
റൊണാൾഡോ അൽ നസറിൽ ചേർന്നത് തെറ്റായ തീരുമാനമായിപ്പോയെന്നും റൊണാൾഡോയെ കൊണ്ട് അൽ നസറിന് ഗുണങ്ങളൊന്നുമില്ലെന്നുമാണ് അബ്ദുൽ ഗനി അഭിപ്രായപ്പെട്ടിരിക്കുന്നത്.

രണ്ടര വർഷത്തെ കരാറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോയെ അൽ നസർ തങ്ങളുടെ തട്ടകത്തിലേക്കെത്തിച്ചത്.
“റൊണാൾഡോയെ കൊണ്ട് അൽ നസറിന് മെച്ചമൊന്നുമില്ല.

മാർക്കറ്റിങ്‌ ടെക്ക്നിക്കൽ രീതികളിൽ വിശകലനം ചെയ്യുമ്പോൾ റൊണാൾഡോ അൽ നസറിൽ സൈൻ ചെയ്യേണ്ടെന്നായിരുന്നു എനിക്ക് മനസിലാക്കാൻ സാധിച്ചത്. റൊണാൾഡോയെ സൈൻ ചെയ്യാനുള്ള തീരുമാനം പാളിപ്പോയി,’ ഹുസൈൻ അബ്ദുൽ ഗനി പറഞ്ഞു.

അൽ നസറിന്റെ കളിശൈലിക്ക് യോജിച്ച താരമല്ലെങ്കിലും റൊണാൾഡോ മികച്ച താരമാണെന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“റൊണാൾഡോ ഒരു ഇതിഹാസവും മികച്ച പ്ലെയറുമാണ്.

എന്നാൽ നിരവധി ഓഫർ കൺമുന്നിലുള്ളപ്പോൾ അൽ നസറിലേക്ക് വരാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തെറ്റായിപ്പോയി,’ അബ്ദുൽ ഗനി പറഞ്ഞു.

അതേസമയം 23 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളുമായി 53 പോയിന്റോടെ നിലവിൽ സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസറിന്റെ സ്ഥാനം.

ഏപ്രിൽ 19ന് അൽ ഹിലാലിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Ronaldo will not be useful to Al-Nassr said Hussein Abdulghani

We use cookies to give you the best possible experience. Learn more