| Sunday, 25th December 2022, 6:57 pm

മെസിയല്ല, അവനായിരുന്നു ലോകകപ്പിന്റെ താരമാകേണ്ടിയിരുന്നത്, അവനെ തൊടാന്‍ പോലും ഒരാള്‍ക്കും സാധിച്ചിരുന്നില്ല; തുറന്നടിച്ച് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന വിശ്വവിജയികളായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയികളെ തീരുമാനിച്ചത്.

ഫൈനലില്‍ ഇരട്ട ഗോളുമായി അര്‍ജന്റൈന്‍ നായകന്‍ മെസി തിളങ്ങിയിരുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മെസിയെ തന്നെയായിരുന്നു ലോകകപ്പിന്റെ താരമായി തെരഞ്ഞെടുത്തത്.

ചരിത്രത്തിലാദ്യമായിട്ടാണ് ഒരു താരത്തിന് രണ്ട് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിക്കുന്നത്. 2022ന് പുറമെ 2014ല്‍ അര്‍ജന്റീന ഫൈനലില്‍ പരാജയപ്പെട്ട ലോകകപ്പിലും മെസിയെ തന്നെയായിരുന്നു ലോകകപ്പിന്റെ താരമായി തെരഞ്ഞെടുത്തത്.

എന്നാല്‍ മെസിയേക്കാളേറെ മറ്റൊരു താരമാണ് ആ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുള്ളതെന്ന് പറയുകയാണ് മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരവും ഫുട്‌ബോള്‍ ലെജന്‍ഡുമായ റൊണാള്‍ഡോ നസാരിയോ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എംബാപ്പെയായിരുന്നു പുരസ്‌കാരത്തിന് അര്‍ഹതയുണ്ടായിരുന്നത്.

അപ്പോസ്റ്റഗോലോസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഈ ലോകകപ്പില്‍ എന്നെ ഏറ്റവുമധികം ഇംപ്രസ് ചെയ്തത് കിലിയന്‍ എംബാപ്പെയാണ്. ആദ്യ മാച്ച് മുതല്‍ ഫൈനല്‍ മാച്ച് വരെ മികച്ച പ്രകടനമായിരുന്നു അവന്‍ നടത്തിയത്.

അവന്‍ ഗോള്‍ നേടാതിരുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും മൊറോക്കോക്കെതിരെയുള്ള സെമി ഫൈനല്‍ മത്സരത്തില്‍ അസിസ്റ്റുകളിലൂടെ അവന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

ഫൈനലില്‍ നാല് തവണയാണ് അവന്‍ ഗോള്‍ നേടിയത്. ഞാന്‍ അവന്റെ ഷോട്ട് ഓണ്‍ ടാര്‍ഗെറ്റും എണ്ണിയിരുന്നു. ടെക്‌നിക്കലി നോക്കുകയാണെങ്കില്‍ അവന്‍ മറ്റാരെക്കാളും മികച്ചതാണ്.

അവനെ ആരെക്കൊണ്ടും തടയാന്‍ സാധിച്ചിരുന്നില്ല. അവനെയായിരുന്നു ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കേണ്ടിയിരുന്നത്, കാരണം അവന്‍ അത് അര്‍ഹിക്കുന്നുണ്ട്,’ റോണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഫ്രാന്‍സ്-അര്‍ജന്റീന ഫൈനല്‍ മത്സരം വീണ്ടും നടത്തണമെന്ന വിചിത്ര ആവശ്യവുമായിഫ്രഞ്ച് ഫുട്ബോള്‍ ആരാധകര്‍ രംഗത്ത് വന്നിരുന്നു.

ഇതിനായി ‘മെസ്ഒപ്പീനിയന്‍സ്’ (mesopinions) എന്ന വെബ്സൈറ്റിലൂടെ ഏകദേശം രണ്ട് ലക്ഷം പേര്‍ ഒപ്പിട്ടപെറ്റീഷനാണ് ഫിഫക്ക് മുമ്പില്‍ എത്തിയിരിക്കുന്നത്.

മത്സരത്തില്‍ ഗോളുകള്‍ അനുവദിക്കപ്പെട്ടതില്‍ അനാസ്ഥയുണ്ടായെന്ന കാരണം നിരത്തിയാണ് ഫൈനല്‍ മത്സരം രണ്ടാമത് നടത്തണമെന്ന് ഫ്രഞ്ച് ആരാധകര്‍ ആവശ്യപ്പെട്ടത്.

മത്സരത്തിലെ ഡി മരിയ സ്‌കോര്‍ ചെയ്ത രണ്ടാം ഗോളിന് മുമ്പ് ഫ്രഞ്ച് സൂപ്പര്‍താരം എംബാപ്പെ ഫൗള്‍ ചെയ്യപ്പെട്ടിരുന്നെന്നും അത് കൊണ്ട് ആ ഗോള്‍ അനുവദിച്ചു കൊടുക്കരുതെന്നുമാണ് ഫ്രഞ്ച് ആരാധകര്‍ മത്സരം വീണ്ടും നടത്താനായി ഉന്നയിക്കുന്ന പ്രധാന വാദം.

Content highlight: Ronaldo Nazario says Kylian Mbappe deserves best player award than Messi

We use cookies to give you the best possible experience. Learn more