ഖാർത്തൂം: സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യു.എ.ഇയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആക്ടിവിസ്റ്റുകള്‍. യു.എ.ഇ സംഘര്‍ഷത്തിന് പിന്തുണ നല്‍കുന്നതായും വംശഹത്യയില്‍ പങ്കാളികളാണെന്നും ആരോപിച്ചനാണ് ആഹ്വാനം. സുഡാനീസ് പ്രവാസികളുടെ നേതൃത്വത്തിലുള്ള സംഘടനകളാണ് യു.എ.ഇക്കെതിരെ രംഗത്തെത്തിയത്.
സുഡാനിലെ അര്‍ധസൈനിക ഗ്രൂപ്പായ ആര്‍.എസ്.എഫ് രാജ്യത്ത് ലൈംഗിക അതിക്രമങ്ങളും യുദ്ധ കുറ്റകൃത്യങ്ങളും വംശീയ പ്രേരിതമായ കൊലപാതകങ്ങളും നടത്തുകയാണ് നേരത്തെ ആരോപണമുണ്ട്.
ഇത്തരത്തിലുള്ള ഒരു സംഘടനയ്ക്ക് യു.എ.ഇ സാമ്പത്തികമായും സൈനികപരമായും പിന്തുണ നൽകുന്നുവെന്നാണ് ആക്ടിവിസ്റ്റുകളുടെ സംഘടനകള്‍ പറയുന്നത്.
യു.എ.ഇ ആര്‍.എസ്.എഫിന് ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കിവരികയാണ്. സുഡാനിലെ സ്വര്‍ണ ഖനികളും മറ്റ് സമ്പത്ത് വിഭവങ്ങളും ഉപയോഗിച്ച് വലിയ അഴിമതികള്‍ നിറഞ്ഞ വ്യാപാരങ്ങളാണ് യു.എ.ഇ നടത്തുന്നതെന്നും ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു.
മിഡില്‍ ഈസ്റ്റിന്റെ ആഡംബര കേന്ദ്രമെന്ന നിലയില്‍ യു.എ.ഇയെ കാണുന്ന പൊതുധാരണ ഈ പ്രക്ഷോഭത്തിന്റെ പ്രധാന വെല്ലുവിളിയായി നിലകൊള്ളുന്നുവെന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു.
‘ദുബായ് അതിന്റെ ആഡംബരത്വം കൊണ്ട് ആളുകളെ ആകര്‍ഷിക്കുന്നു. അതിനാല്‍ അതിനെ തുറന്ന വിമര്‍ശനം പലര്‍ക്കും അസ്വസ്ഥത നല്‍കുന്നു,’ സുഡാന്‍ ആക്ടിവിസ്റ്റായ റാനിയ പറഞ്ഞു.
ആര്‍.എസ്.എഫ് സുഡാനില്‍ നിരവധി തവണ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതായി യു.എന്‍ മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ സുഡാനിലെ ഡാര്‍ഫറിലുണ്ടായ വംശഹത്യയില്‍ ആര്‍.എസ്.എഫ് നേതാവായ മുഹമ്മദ് ഹംദാന്‍ ദഗലോയ്ക്ക് പങ്കുണ്ടെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
ആക്ഷന്‍ ഫോര്‍ സുഡാന്‍, ഡിഫന്റ് ദി യു.എ.ഇ തുടങ്ങിയ സംഘടനകള്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തിക ശക്തികളെയാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ സോഷ്യല്‍ മീഡിയയിലും യു.എ.ഇക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനം വ്യപകമായി ഉയരുന്നുണ്ട്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സംഗീതജ്ഞന്‍ മക്കല്‍മോര്‍ ദുബായില്‍ നടത്താനിരുന്ന ഷോ റദ്ദാക്കപ്പെട്ടിരുന്നു. യു.എ.ഇക്കെതിരെ ശബ്ദമുയര്‍ത്തിയ സംഘടനകള്‍ക്ക് മക്കല്‍മോര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മക്കള്‍മോറിന്റെ പരിപാടി റദ്ദാക്കപ്പെട്ടതോടെ യു.എ.ഇക്കെതിരായ സോഷ്യല്‍ മീഡിയയിലെ ബഹിഷ്‌ക്കരണാഹ്വാനം രൂക്ഷമാകുകയായിരുന്നു.
കൂടാതെ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ് തുടങ്ങിയ യു.എ.ഇ വിമാനക്കമ്പനികളെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ഉയരുന്നുണ്ട്. അതോടൊപ്പം ലണ്ടനിലെ ആഴ്സണല്‍ ഫുട്ബോള്‍ ക്ലബിന്റെ എമിറേറ്റ്സ് എയര്‍ലൈന്‍ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ക്യാമ്പയിനുകളും ശക്തമായികൊണ്ടിരിക്കുകയാണ്.
2024 ഏപ്രില്‍ 10ന് യു.എ.ഇക്കെതിരെ സുഡാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആര്‍.എസ്.എഫ് വഴി യു.എ.ഇ വംശഹത്യയില്‍ പങ്കാളിയാണെന്നും യു.എ.ഇ രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചുവെന്നും സുഡാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സുഡാന്റെ ആരോപണങ്ങള്‍ യു.എ.ഇ നിഷേധിക്കുകയാണ് ഉണ്ടായത്.
Content Highlight: ‘Role in Sudan’s civil war and genocide’; Call for boycott against UAE