| Friday, 18th October 2019, 1:24 pm

അത് രണ്ടും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കേസില്‍ നിന്ന് പിന്‍മാറിയേനെ; കൂടത്തായി കേസില്‍ റെഞ്ചിയും റോജോയും പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൂടത്തായി കൊലപാതകകേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുമ്പോള്‍ നിരവധി വെല്ലുവിളികള്‍ തങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്നും കുടുംബത്തില്‍ പോലും തങ്ങളെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരായ റോജോയും സഹോദരി റെഞ്ചിയും.

മാതാപിതാക്കളായ ടോം ജോസിന്റേയും അന്നമ്മയുടേയും സഹോദരന്‍ റോയിയുടേയും മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച തങ്ങള്‍ക്ക് നേരിടേണ്ടി വന്നത് വലിയ വെല്ലുവിളിയായിരുന്നെന്ന് ഇരുവരും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പിണറായി കൂട്ടക്കൊലക്കേസാണ് ഇത്തരമൊരു സംശയത്തിലേക്ക് ഞങ്ങളെ യഥാര്‍ത്ഥത്തില്‍ നയിച്ചത്. സൗമ്യ എന്ന യുവതി മാതാപിതാക്കളെയും മകളെയും വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി കൊലപ്പെടുത്തിയെങ്കിലും ഒടുവില്‍ അവര്‍ പിടിക്കപ്പെട്ടു. പിണറായി കേസ് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കി- റെഞ്ചി പറഞ്ഞു.

” ഞങ്ങള്‍ കേസുമായി പോകാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇത് ഒരു വെല്ലുവിളിയാണെന്ന് ഞാന്‍ റോജോയോട് പറഞ്ഞിരുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് ഞങ്ങളുടെ കയ്യില്‍ ശക്തമായ ഒരു തെളിവും ഉണ്ടായിരുന്നില്ല- റെഞ്ചി വിശദീകരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് കാര്യങ്ങള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും ഞങ്ങള്‍ കേസിന് പോകില്ലായിരുന്നു. വ്യാജ ഒസ്യത്ത് നിര്‍മിക്കാന്‍ ജോളി ശ്രമിച്ചില്ലായിരുന്നെങ്കില്‍ എന്നതാണ് ഒന്ന്. ഒസ്യത്ത് വ്യാജമല്ല എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

രണ്ട്, ഞങ്ങളുടെ തന്നെ ബന്ധു ഷാജുവിനെ ജോളി വിവാഹം ചെയ്തില്ലായിരുന്നെങ്കില്‍. ഈ രണ്ട് സംഭവങ്ങളും ഉണ്ടായതോടെ മുന്നോട്ട് പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു- റെഞ്ചി പറഞ്ഞു.

”2012 ല്‍ തന്നെ, ജോളി എന്‍.ഐ.ടി-സിലെ സ്റ്റാഫ് അല്ല എന്ന കാര്യം എനിക്ക് മനസിലായിരുന്നു. എന്നാല്‍ എന്നെയും റെഞ്ചിയെയും അന്ന് ആരും വിശ്വസിച്ചില്ല. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് പ്രശ്‌നം കഴിഞ്ഞ ശേഷം ജോളി എന്‍.ഐ.ടിയിലേക്ക് പോകുന്നില്ലെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചു. ചോദിച്ചപ്പോള്‍ സ്ഥാപനത്തില്‍ പണിമുടക്ക് നടക്കുന്നുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. ആ മറുപടി ബോധ്യപ്പെടാത്തതിനാല്‍, ഞാന്‍ തന്നെ എന്‍.ഐ.ടിയില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. ”- റോജോ വിശദീകരിച്ചു.

എന്‍.ഐ.ടി കാമ്പസ് സ്‌കൂളില്‍ ചെന്നാണ് ആദ്യം അന്വേഷിച്ചത്. പിന്നെ എന്‍.ഐ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ്, മെയിന്‍ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പോയി. അന്വേഷണം അവസാനിച്ചതോടെ കാമ്പസിലെ ഒരു കേന്ദ്രത്തിലും ജോളി എന്ന പേരില്‍ ഒരു സ്റ്റാഫ് ഇല്ലെന്ന് ഞാന്‍ മനസ്സിലാക്കി.

ഇക്കാര്യം ഞാന്‍ ജോളിയോട് തന്നെ ചോദിച്ചു. എന്നാല്‍ ‘എന്നെ വിട്ടേക്ക് ‘  എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഞാന്‍ അവരെ കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് അവര്‍ തന്നെ ബന്ധുക്കളോടും അയല്‍ക്കാരോടും പറയാന്‍ തുടങ്ങി.

പരാതി നല്‍കിയതു മുതല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഞങ്ങള്‍ക്കെതിരെ രംഗത്തെത്തി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി.
നിരവധി പേര്‍ എല്ലാ ദിവസവും ഞങ്ങളെ വിളിച്ച് പരാതി പിന്‍വലിക്കാന്‍ പറയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഞങ്ങള്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നു. കല്ലറ തുറക്കുന്നതിനെ ബന്ധുക്കള്‍ എല്ലാം എതിര്‍ത്തു. ബന്ധുക്കള്‍ ചേര്‍ന്ന് ഒരു കമ്മിറ്റി പോലും രൂപീകരിച്ചു. ഇതോടെ ഞങ്ങള്‍ക്കും ആശങ്കയായി. ഞാന്‍ യു.എസിലേക്ക് വന്നതിനാല്‍ റെഞ്ചി മാത്രം എല്ലാ കാര്യങ്ങള്‍ക്കും ഓടിനടക്കേണ്ടി വന്നു. എല്ലാത്തിനും പിന്നില്‍ ജോളിയാണെന്ന് മറ്റാര്‍ക്കും അറിയാത്തതുകൊണ്ട് തന്നെ പല ഇടപെടലും ജോളിക്ക് നടത്താനായി. -റോജോ കൂട്ടിച്ചേര്‍ത്തു.

സഹോദരന്‍ റോയിയുടേയും ജോളിയുടേയും മക്കളായ റെമോയേയും റൊണാള്‍ഡിനേയും തങ്ങള്‍ സംരക്ഷിക്കുമെന്നും തങ്ങള്‍ എവിടെയാണെങ്കിലും അവരും ഒപ്പമുണ്ടാകുമെന്നും ഇരുവരും പറഞ്ഞു.

കേസ് ഇവിടെ എത്തിനില്‍ക്കുന്നു, ഇപ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് ദൈവമുണ്ടെന്നും അത് ഉറപ്പാണെന്നുമായിരുന്നു റെഞ്ചിയുടേയും റോജോയുടേയും മറുപടി.

യു.എസിലെ ഫ്‌ലോറിഡയില്‍ അക്കൗണ്ടന്റാണ് റോജോ. വൈക്കം സി.ബി.എസ്.ഇ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് റെഞ്ചി. നേരത്തെ കൊളംബോയിലെ ഒരു കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു ഇവര്‍.

ജോളിയാണ് ഇതെല്ലാം ചെയ്തതെന്ന യാഥാര്‍ത്ഥ്യവുമായി ഇപ്പോഴും പൊന്നാമറ്റം കുടുംബം പൊരുത്തപ്പെട്ടിട്ടില്ല. എല്ലാവരോടും മാന്യമായും സൗഹാര്‍ദപരമായും പെരുമാറിയിരുന്ന ജോളി ഇത്തരമൊരു ക്രൂരകൃത്യം നടത്തിയെന്ന് വിശ്വസിക്കാന്‍ ആയിട്ടില്ല പലര്‍ക്കും.

We use cookies to give you the best possible experience. Learn more