| Tuesday, 10th January 2023, 7:55 am

ഡബിള്‍ സെഞ്ച്വറിയടിച്ചവനെ എടുത്ത് പുറത്തിടുക, എന്നിട്ട് ടീം പ്രഖ്യാപിക്കുക; ജസ്റ്റ് രോഹിത് ആന്‍ഡ് രാഹുല്‍ തിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കാണ് കളമൊരുങ്ങുന്നത്. നേരത്തെ നടന്ന ടി-20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ഐ.സി.സി ഏകദിന ലോകകപ്പും വരുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഓരോ ഏകദിന മത്സരങ്ങളും നിര്‍ണായകമായിരിക്കും.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലുണ്ടാവുക. നേരത്തെ സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്താതെയാണ് ടി-20 പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതെങ്കില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

രോഹിത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആര് രോഹിത്തിന്റെ ഓപ്പണിങ് പാര്‍ട്ണറാകും, ആര് ടീമിന് പുറത്തിരിക്കേണ്ടി വരും എന്ന ചര്‍ച്ചകളും സജീവമായിരുന്നു. ഇപ്പോള്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ നിലനിര്‍ത്താനുള്ള തീരുമാനമാണ് കോച്ചും ക്യാപ്റ്റനും മാനേജ്‌മെന്റും ചേര്‍ന്ന് കൈക്കൊണ്ടത്.

ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷനെ മാറ്റിക്കൊണ്ടാണ് രോഹിത് ശര്‍മ-ശുഭ്മന്‍ ഗില്‍ ദ്വയം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. സമീപ കാലത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടിച്ച ഇഷാന്‍ കിഷനെ ഒഴിവാക്കി എന്നതാണ് ഏറ്റവും രസകരമായ കാര്യം.

ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടുക, തന്റെ ആദ്യ സെഞ്ച്വറി തന്നെ ഡബിള്‍ സെഞ്ച്വറിയാക്കി മാറ്റുക തുടങ്ങിയ റെക്കോഡുകളെയെല്ലാം മറന്നുകൊണ്ടാണ് രോഹിത്-ഗില്‍ കോംബോ ‘മാജിക്കി’നൊരുങ്ങുന്നത്.

മുന്‍ കാലങ്ങളില്‍ ഗില്‍ നന്നായി കളിച്ചിരുന്നുവെന്നും അദ്ദേഹം സ്ഥിരതയുള്ള താരമാണ് എന്നുമാണ് സെലക്ഷനെ ന്യായീകരിച്ചുകൊണ്ട് രോഹിത് പറഞ്ഞത്.

‘ഗില്ലും കിഷനും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. മുന്‍ കാലങ്ങളില്‍ ടീമിനായി സ്‌കോര്‍ ചെയ്തതുകൊണ്ട് ഗില്ലിനെ പരിഗണിക്കുന്നതാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്.

ഞാന്‍ ഇഷാനെ മറക്കുന്നില്ല, അവനും ഇന്ത്യക്കായി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചവനാണ്. ഇഷാന്‍ ഇരട്ട സെഞ്ച്വറി നേടി, അത് വളരെ വലിയ ഒരു നേട്ടമാണ്. പക്ഷേ, മുന്‍ കാലങ്ങളില്‍ റണ്‍സ് നേടിയവരെ പരിഗണിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം,’ രോഹിത് ശര്‍മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

‘ഇഷാന്‍ കിഷനെ കളിപ്പിക്കാന്‍ സാധിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. സ്ഥിരമായി റണ്‍സ് നേടുന്നതിനാല്‍ ഗില്ലിന് അവസരം നല്‍കുന്നതാണ് ശരി,’ രോഹിത് കൂട്ടിച്ചേര്‍ത്തു.

അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.

ശ്രീലങ്ക സ്‌ക്വാഡ്:

അഷെന്‍ ബണ്ഡാര, അവിഷ്‌ക ഫെര്‍ണാണ്ടോ, ചരിത് അസലങ്ക, നുവാഹിന്ദു ഫെര്‍ണാണ്ടോ, പാതും നിസങ്ക, ചമീക കരുണരത്നെ, ദാസുന്‍ ഷണക (ക്യാപ്റ്റന്‍), ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സധീര സമരവിക്രമ (വിക്കറ്റ് കീപ്പര്‍), ദില്‍ഷന്‍ മധുശങ്ക, ദുനിത് വെല്ലലാഗെ, ജെഫ്രി വാന്‍ഡെര്‍സേ, ലാഹിരു കുമാര, മഹീഷ് തീക്ഷണ, പ്രമോദ് മധുഷന്‍.

Content Highlight: Rohits Sharma about omitting Ishan Kishan

We use cookies to give you the best possible experience. Learn more