| Saturday, 24th September 2022, 8:22 am

ഒരിക്കലും ഇങ്ങനെ അടിക്കണമെന്ന് കരുതിയതല്ല, അങ്ങനെ സംഭവിച്ചതില്‍ സന്തോഷം; അവന്റെ ബൗളിങ്ങിനെ കുറിച്ച് പറയാന്‍ താല്‍പര്യപ്പെടുന്നില്ല; മത്സരശേഷം രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. മഴകാരണം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസീസ് 90 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന് വിജയിക്കുകയായിരുന്നു.

20 പന്ത് നേരിട്ട് 46 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ വെടിക്കെട്ട് ഇന്നിങ്സായിരുന്നു രോഹിത് കളിച്ചത്. ഓസ്ട്രേലിയക്കായി ആദം സാമ്പ മൂന്ന് വിക്കറ്റ് നേടി.

മത്സര ശേഷം തന്റെ ബാറ്റിങ്ങിനെ കുറിച്ചും മത്സരത്തെ കുറച്ചും രോഹിത് സംസാരിച്ചിരുന്നു. ഇങ്ങനെ അടിക്കണമെന്ന് ഒരിക്കലും കരുതിയില്ലെന്നും അടിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമെന്നും മത്സര ശേഷം രോഹിത് പറഞ്ഞു.

‘സത്യത്തില്‍ ഞാനും വളരെ ആശ്ചര്യപ്പെട്ടു. ഇങ്ങനെ അടിക്കുമെന്ന് പ്രതീക്ഷിച്ചില്ല, അടിക്കാന്‍ പറ്റിയതില്‍ സന്തോഷം. കഴിഞ്ഞ 8-9 മാസമായി ഞാന്‍ അങ്ങനെയാണ് കളിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

ബൗളര്‍മാരുടെ പ്രകടനത്തെ കുറിച്ചും രോഹിത് ശര്‍മ സംസാരിച്ചിരുന്നു. ട്വന്റി-20 ക്രിക്കറ്റില്‍ ഒരുപാട് പ്ലാന്‍ ചെയ്യാനൊന്നും സാധിക്കില്ലെന്നും ബൗളര്‍മാര്‍ നന്നായി ബൗള്‍ ചെയ്‌തെന്നും അദ്ദേഹം പറയുന്നു. പിച്ചില്‍ ഡ്യു ഫാക്ടറുള്ളത് കാരണമാണ് ഹര്‍ഷലിന് അവസാന ഓവറുകളില്‍ അടികിട്ടിയതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

‘ട്വന്റി-20 ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ഒരുപാട് പ്ലാന്‍ ചെയ്യേണ്ടി വരില്ല. ബൗളര്‍മാര്‍ക്ക് ബൗള്‍ ചെയ്യാന്‍ എന്തെങ്കിലും ഉണ്ടായിരുന്നു, ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. പിന്നീട് മഞ്ഞു വന്നുതുടങ്ങി, അതുകൊണ്ടാണ് ഹര്‍ഷലില്‍ നിന്ന് കുറച്ച് ഫുള്‍ ടോസുകള്‍ ഞങ്ങള്‍ കണ്ടത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം തിരികെ വരുമ്പോള്‍, മുതുകിലെ പരിക്ക് ബുദ്ധിമുട്ടായിരിക്കും. അത് കാരണം ബുംറ എങ്ങനെ പന്തെറിഞ്ഞു എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഒന്നുമില്ല. ഞങ്ങള്‍ക്കൊരു നിര്‍ണായക വിക്കറ്റ് നേടിതരാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു ടീം എന്ന നിലയില്‍, ഞങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്യാന്‍ പോകുന്നില്ല. അവന്‍ വന്ന് ആസ്വദിക്കണമെന്ന് മാത്രം, ‘ രോഹിത് പറഞ്ഞു

അതേസമയം ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി മികച്ച തുടക്കമായിരുന്നു നായകന്‍ ആരോണ്‍ ഫിഞ്ച് നല്‍കിയത്. 15 പന്തില്‍ 31 റണ്‍സ് നേടി ഫിഞ്ച് ഓസീസിന് മികച്ച ഒരു സ്റ്റാര്‍ട്ട് നല്‍കി. എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ലായിരുന്നു.

എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ മാത്യു വെയ്ഡ് മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു.

20 പന്ത് നേരിട്ട് 43 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. അക്‌സര്‍ പട്ടേലൊഴികെ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

രണ്ട് ഓവറില്‍ വെറും 13 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റ് നേടാന്‍ അക്‌സറിനായി.

സ്റ്റാര്‍ പേസര്‍ ബുംറക്ക് തിരിച്ചുവരവ് ഗംഭീരമാക്കാന്‍ സാധിച്ചില്ല. രണ്ടോവര്‍ എറിഞ്ഞ അദ്ദേഹം 23 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ആരോണ്‍ ഫിഞിന്റെ വിക്കറ്റ് നേടാന്‍ ബുംറക്ക് സാധിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് നായകന്‍ രോഹിത്തും രാഹുലും നല്‍കിയത്. ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് സിക്‌സറടക്കം 20 റണ്‍സാണ് ഇരുവരും അടിച്ചത്. പിന്നീട് കണ്ടത് രോഹിത്തിന്റെ അഴിഞ്ഞാട്ടമായിരുന്നു.

എറിയാന്‍ വന്ന എല്ലാ ബൗളര്‍മാരെയും അടിച്ചുതകര്‍ത്താണ് രോഹിത് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. മറുവശത്ത് രാഹുലും വിരാടും സൂര്യകുമാറുമൊക്കെ സാമ്പക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും രോഹിത് തന്റെ ബാറ്റിങ് ഷോ നിര്‍ത്തിയില്ല.

20 പന്ത് നേരിട്ട് 46 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇതില്‍ 40 റണ്‍സും ബൗണ്ടറിലൂടെയാണ് വന്നത് എന്നുള്ളത് ഈ ഇന്നിങ്സിനെ സ്പെഷ്യലാക്കുന്നു.

നാല് ഫോറും നാല് സിക്സറുമാണ് രോഹിത്തിന്റെ ഇന്നിങ്‌സിലുണ്ടായത്. ഒരു തരത്തില്‍ മത്സരം അദ്ദേഹം ഒറ്റക്ക് ജയിപ്പിച്ചു എന്ന് തന്നെ പറയാം.

Content Highlight: Rohit Sharma speaks about Match and His Innings after second t20 Match

We use cookies to give you the best possible experience. Learn more