| Friday, 23rd September 2022, 11:19 pm

ട്വന്റി-20 ക്രിക്കറ്റിന്റെ പുതിയ മുഖം; മാറിയേട എല്ലാം, ഈ കളി ഞാന്‍ ഒറ്റക്ക് ജയിപ്പിക്കും; ഇന്ത്യ-ഓസീസ് മത്സരത്തില്‍ നായകന്റെ അഴിഞ്ഞാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി മത്സരത്തില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. മഴ കാരണം എട്ട് ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 90 റണ്‍സാണ് ഓസീസ് അടിച്ചുകൂട്ടിയത്. ടോസ് നഷ്ടപ്പെട്ട ഓസ്ട്രേലിയ ബാറ്റിങ്ങിനിറിങ്ങുകയായിരുന്നു.

ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്കായി മികച്ച തുടക്കമായിരുന്നു നായകന്‍ ആരോണ്‍ ഫിഞ്ച് നല്‍കിയത്. 15 പന്തില്‍ 31 റണ്‍സ് നേടി ഫിഞ്ച് ഓസീസിന് മികച്ച ഒരു സ്റ്റാര്‍ട്ട് നല്‍കി. എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ലായിരുന്നു.

എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ മാത്യു വെയ്ഡ് മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു.

20 പന്ത് നേരിട്ട് 43 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. അക്സര്‍ പട്ടേലൊഴികെ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

രണ്ട് ഓവറില്‍ വെറും 13 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റ് നേടാന്‍ അക്സറിനായി.

സ്റ്റാര്‍ പേസര്‍ ബുംറക്ക് തിരിച്ചുവരവ് ഗംഭീരമാക്കാന്‍ സാധിച്ചില്ല. രണ്ടോവര്‍ എറിഞ്ഞ അദ്ദേഹം 23 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

എന്നാല്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ചെണ്ട ഹര്‍ഷല്‍ പട്ടേലായിരുന്നു. ആദ്യ മത്സരത്തിലെ മോശം പ്രകടനം അദ്ദേഹം ഇവിടെയും തുടരുകയായിരുന്നു.

രണ്ട് ഓവറില്‍ 32 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. അവസാന ഓവറില്‍ മൂന്ന് സിക്സറാണ് അക്സറിനെതിരെ മാത്യു വെയ്ഡ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് നായകന്‍ രോഹിത്തും രാഹുലും നല്‍കിയിരിക്കുന്നത്. ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് സിക്സറടക്കം 20 റണ്‍സാണ് ഇരുവരും അടിച്ചത്. പിന്നീട് കണ്ടത് രോഹിത്തിന്റെ അഴിഞ്ഞാട്ടമായിരുന്നു.

എറിയാന്‍ വന്ന എല്ലാ ബൗളര്‍മാരെയും അടിച്ചുതകര്‍ത്താണ് രോഹിത് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. മറുവശത്ത് രാഹുലും വിരാടും സൂര്യകുമാറുമൊക്കെ സാമ്പക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും രോഹിത് തന്റെ ബാറ്റിങ് ഷോ നിര്‍ത്തിയില്ല.

20 പന്ത് നേരിട്ട് 46 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇതില്‍ 40 റണ്‍സും ബൗണ്ടറിലൂടെയാണ് വന്നത് എന്നുള്ളത് ഈ ഇന്നിങ്‌സിനെ സ്‌പെഷ്യലാക്കുന്നു.

നാല് ഫോറും നാല് സിക്‌സറുമാണ് രോഹിതത്തിന്റെ ഇന്നിങ്‌സിലുണ്ടായത്. ഒരു തരത്തില്‍ മത്സരം അദ്ദേഹം ഒറ്റക്ക് ജയിപ്പിച്ചു എന്ന് തന്നെ പറയാം.

2 ഓവര്‍ എറിഞ്ഞ് 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ആദം സാമ്പ ഒഴിച്ച് ഓസീസ് ബൗളിങ് നിരയില്‍ ആരും തിളങ്ങിയില്ല.

Content Highlight: Rohit Sharma smashed Australian bowlers and took India to a Massive win in second T20I

We use cookies to give you the best possible experience. Learn more