| Saturday, 11th March 2023, 10:18 pm

രോഹിത് ശർമയുടെ കളി കണ്ട് അയാൾ സ്വയം മുഖത്തടിക്കണമെന്നാണ് എനിക്ക് തോന്നിയത്; ഇന്ത്യൻ ഇതിഹാസ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബോർഡർ-ഗവാസ്ക്കർ പരമ്പരയിലെ അവസാന ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. പരമ്പരയിലെ നിർണായകമായ മത്സരം മൂന്നാം ദിവസം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റിന് 289 റൺസ് എന്ന നിലയിൽ ബാറ്റിങ്‌ അവസാനിപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ.

ആദ്യ ഇന്നിങ്‌സിൽ ഉസ്മാൻ ഖവാജയുടെയും കാമറൂൺ ഗ്രീനിന്റെയും സെഞ്ച്വറികളുടെ മികവിൽ 480 റൺസിന് പുറത്തായ ഓസീസ് ടീമിനെതിരെയാണ് ഇന്ത്യ 289 റൺസ് എടുത്ത് നിൽക്കുന്നത്.

128 റൺസ് എടുത്ത ശുഭ്മാൻ ഗില്ലും 59 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ് ലിയുമാണ് ഇന്ത്യൻ ബാറ്റിങ്‌ നിരക്ക് കരുത്ത് പകർന്നത്.

എന്നാലിപ്പോൾ നിർണായകമായ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റ് ചെയ്ത രീതിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ താരവും മുൻ കോച്ചുമായ രവി ശാസ്ത്രി.

മത്സരത്തിൽ 35 റൺസെടുത്ത് നിൽക്കവെ ഒരു അനാവശ്യ ഷോട്ട് കളിച്ച് ലബുഷേങിന് ക്യാച്ച് നൽകി രോഹിത് ശർമ പുറത്തായിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമർശനവുമായി രവി ശാസ്ത്രി രംഗത്തെത്തിയത്.

അദ്ദേഹത്തിന്റെ ഷോട്ട് കണ്ട് രോഹിത് സ്വയം മുഖത്ത് അടിക്കണമെന്നായിരുന്നു താരത്തിനെതിരെയുള്ള ശാസ്ത്രിയുടെ വിമർശനം.

ആദ്യ ടെസ്റ്റിൽ ഓസീസിനെതിരെ ഗംഭീരമായ ഒരു സെഞ്ച്വറി നേടി കളി വിജയിപ്പിക്കാൻ സാധിച്ച രോഹിത്തിന് പിന്നീടുള്ള മത്സരങ്ങളിലൊന്നും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല.

അതേസമയം ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ അവസാന മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ.

നിലവിൽ ഏഴ് വിക്കറ്റ് കൈയ്യിലിരിക്കെ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാൻ ഇന്ത്യക്ക് 191 റൺസ് കൂടി ഇനി ആവശ്യമുണ്ട്.

Content Highlights:Rohit Sharma should kick himself for playing reckless shot said Ravi Shastri

We use cookies to give you the best possible experience. Learn more