നായകന്‍ വീണ്ടും വരാര്‍; അവന്‍ വീണ്ടുമെത്തുന്നു, തരംഗമായി നെറ്റ് പ്രാക്ടീസ് സെഷന്‍
Sports News
നായകന്‍ വീണ്ടും വരാര്‍; അവന്‍ വീണ്ടുമെത്തുന്നു, തരംഗമായി നെറ്റ് പ്രാക്ടീസ് സെഷന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th July 2022, 9:42 am

ഇന്ത്യ – ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് മുന്നോടിയായി കൊവിഡ് ബാധിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താരത്തിന്റെ രണ്ടാം ടെസ്റ്റും നെഗറ്റീവായതോടെയാണ് വീണ്ടും രോഹിത് കളത്തിലേക്കെത്തിയിരിക്കുന്നത്.

ഇതോടെ ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണെന്ന കാര്യവും ഉറപ്പായിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരെ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ താരത്തിന് അഞ്ചാം ടെസ്റ്റ് നഷ്ടമാവുകയായിരുന്നു.

രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റനായി ഇന്ത്യയെ നയിക്കുന്ന ആദ്യ ടെസ്റ്റ് തന്നെ വിജയിക്കാനും 2007ന് ശേഷം ആദ്യമായി ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര നേടാനുമാണ് ബുംറയും സംഘവും ഒരുങ്ങുന്നത്.

താരം കൊവിഡില്‍ നിന്നും മുക്തനാവും എന്ന് മുന്നില്‍ കണ്ടുകൊണ്ട് തന്നെയായിരുന്നു ബി.സി.സി.ഐ ടി-20 സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ തിളങ്ങിയ യുവതാരങ്ങളെയും പരിഗണിച്ചിരുന്നു.

കൊവിഡില്‍ നിന്നും മുക്തനായതിന് പിന്നാലെയുള്ള രോഹിത്തിന്റെ നെറ്റ് പ്രാക്ടീസ് സെഷന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ട്രെന്റിങ്ങാവുന്നത്. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് നഷ്ടമായ ഹിറ്റ്മാന്റെ ഹാര്‍ഡ് ഹിറ്റിങ് ഇനിയുള്ള ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലും ഇന്ത്യക്ക് ലഭിക്കും എന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍.

അതേസമയം, ടി-20 പരമ്പരയ്ക്ക് മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. നൊര്‍താംപ്റ്റണ്‍ ഷെയറിനോടായിരുന്നു ഇന്ത്യയുടെ വിജയം.

മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ വാലറ്റത്ത് നിന്നും ഹര്‍ഷല്‍ പട്ടേലിന്റെ മാസ്മരിക പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് 10 റണ്‍സിന്റെ വിജയം സമ്മാനിച്ചത്.

അര്‍ധസെഞ്ച്വറി നേടുകയും നിര്‍ണായകമായ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹര്‍ഷല്‍ തന്നെയായിരുന്നു കളിയിലെ താരം.

ജൂലൈ ഏഴിനാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ടി-20 മത്സരം നടക്കുന്നത്. ടെസ്റ്റ് കഴിഞ്ഞ് കൃത്യം രണ്ടാം ദിവസം ടി-20 പരമ്പര ആരംഭിക്കുന്നതിനാല്‍ ക്യാപ്റ്റന്‍ ബുംറയടക്കമുള്ള താരങ്ങള്‍ രണ്ടാം ടി-20 മുതലാവും ടീമിനൊപ്പം ചേരുക.

മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇനി ബാക്കിയുള്ളത്.

 

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്

ഇംഗ്ലണ്ടിനെതിരെയുള്ള 2, 3 ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ജസപ്രീത് ബംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

 

 

Content Highlight:  Rohit Sharma kickstarts net practice after testing negative for COVID-19 ahead of England white-ball series