| Wednesday, 15th June 2022, 8:15 pm

ഇന്ത്യന്‍ ടീമില്‍ നിന്ന് വിശ്രമം എടുത്തിട്ട് ഇയാള്‍ ഇവിടെ കളിക്കുവാണോ? ഗള്ളി ക്രിക്കറ്റില്‍ സിക്‌സര്‍ പറത്തി ഇന്ത്യന്‍ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്നും പല മുന്‍നിര താരങ്ങളും റെസ്റ്റ് എടുത്തിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രിത് ബുംറ എന്നിവരാണ് റെസ്റ്റ് എടുത്തവരില്‍ പ്രമുഖര്‍.

മാലിദ്വീപില്‍ വിനോദ സഞ്ചാരത്തിന് പോയ കോഹ്‌ലിയുടെ ഫോട്ടോസ് നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഗള്ളി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മുംബൈയിലെ വോര്‍ലി എന്ന സ്ഥലത്ത് കുറച്ചു യുവാക്കള്‍ക്കൊപ്പമാണ് രോഹിത് ക്രിക്കറ്റ് കളിക്കുന്നത്. രോഹിത് സിക്‌സര്‍ നേടുന്ന വീഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. വീഡിയോ കാണാം.

അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ മാറ്റിവെച്ച ഒരു ടെസ്റ്റ് മത്സരവും മൂന്ന് വീതം ഏകദിനവും ട്വന്റി-20 മത്സരവും ഇന്ത്യ കളിക്കും.

ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം നടത്താനാണ് സീനിയര്‍ താരങ്ങള്‍ നാട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

അതേസമയം ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1 എന്ന നിലയില്‍ ഇന്ത്യ പിറകിലാണ്. ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി.

ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറായ 211 റണ്‍സ് ദക്ഷിണാഫ്രിക്ക അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. ഡേവിഡ് മില്ലറും, വാന്‍ ഡെര്‍ ഡുസനും മത്സരം ഇന്ത്യയില്‍ നിന്നും തട്ടി എടുക്കുകയായിരുന്നു. ഡുസന്‍ 75 റണ്‍സും മില്ലര്‍ 64 റണ്‍സും നേടി പുറത്താകാതെ നിന്നു.

രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ തകര്‍ന്ന ഇന്ത്യ 148 റണ്‍ മാത്രമേ നേടിയുള്ളു. എങ്കിലും ആദ്യ ആറ് ഓവറില്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഇന്ത്യ നേടിയിരുന്നു. പക്ഷെ 81 റണ്ണുമായി ഹെന്റിച്ച് ക്ലാസന്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു. പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ബന്ധമായും ജയിക്കേണ്ടതുണ്ട് എന്ന സാഹചര്യത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മൂന്നാം മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്ണാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 131ല്‍ ഓള്‍ ഔട്ടാകുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍മാരാണ് ഇന്ത്യയെ മികച്ച ടോട്ടല്‍ നേടാന്‍ സഹായിച്ചത്.

ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത ഋതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഗെയ്ക്വാദ് 35 പന്ത് നേരിട്ട് 57 റണ്‍ നേടിയപ്പോള്‍ അത്രയും പന്ത് തന്നെ നേരിട്ട് 54 റണ്ണാണ് കിഷന്‍ നേടിയത്. ആദ്യ വിക്കറ്റില്‍ 97 റണ്ണാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റും യുസ്വേന്ദ്ര ചഹല്‍ മൂന്നും വിക്കറ്റുകള്‍ നേടി. ചഹലായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

Content Highlights: Rohit Sharma is playing gully cricket

We use cookies to give you the best possible experience. Learn more