| Sunday, 11th August 2024, 5:31 pm

അസ്ഹറുദ്ദീന്‍, സച്ചിന്‍, രോഹിത്ത്; 27 വര്‍ഷത്തെ നാണക്കേടിന്റെ റെക്കോഡില്‍ ഹിറ്റ്മാനും!

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെ ഒരു ഏകദിന സീരീസില്‍ പരാജയപ്പെടുത്തിരിക്കുകയാണ് ശ്രീലങ്ക. ഇരുവരും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ സമനിലയില്‍ ഓള്‍ ഔട്ട് ആയപ്പേള്‍ രണ്ടാമത്തെ മത്സരത്തില്‍ 32 റണ്‍സിനുമാണ് പരാജയപ്പെട്ടത്.

ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 248 റണ്‍സ് മറികടക്കാനാകാതെ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ പരമ്പര 2-0ന് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ആദ്യ ഏകദിന അസൈന്‍മെന്റായിരുന്നു ഇത്.

ഇന്ത്യ പരമ്പര തോറ്റതോടെ വലിയ നാണക്കേടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഉണ്ടായത്.
മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിന്‍ ടെണ്ടുല്‍ക്കറിനും ശേഷം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര തോല്‍ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാകുകയാണ് ഇപ്പോള്‍ രോഹിത് ശര്‍മ. 1993ല്‍ അസ്ഹറുദ്ദീന്‍ ലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര തോറ്റപ്പോള്‍ 1997ല്‍ സച്ചിന്‍ നായകനായ ടീമും ശ്രീലങ്കയ്ക്കെതിരെ പരാജയപ്പെട്ടിരുന്നു.

എന്നിരുന്നാലും പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കാഴ്ചവെച്ചത്. സമനിലയില്‍ കലാശിച്ച ആദ്യ മത്സരത്തില്‍ 58 റണ്‍സും രണ്ടാം മത്സരത്തില്‍ 64 റണ്‍സും അവസാന മത്സരത്തില്‍ 35 റണ്‍സുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും രോഹിത്താണ്. 122 റണ്‍സാണ് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ശ്രീലങ്കന്‍ സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ചാമ്പലക്കിയത്. 27 വിക്കറ്റുകള്‍ നേടിക്കൊണ്ട് പുതിയ ചരിത്രമാണ് ഇന്ത്യയ്‌ക്കെതിരെ ഉഭയകക്ഷി പരമ്പരയില്‍ ലങ്ക തകര്‍ത്താടിയത്.

Content Highlight: Rohit Sharma In Unwanted Record Achievement Against Sri Lanka

We use cookies to give you the best possible experience. Learn more