| Wednesday, 26th June 2024, 11:46 am

കണ്ടോടാ ഹിറ്റ്മാന്റെ പവര്‍, ഗെയ്ല്‍ അടിച്ചതിന്റെ ഇരട്ടിയാണ് ഇവന്‍ തൂക്കിയത്; ചരിത്ര നേട്ടത്തില്‍ ഇന്ത്യന്‍ കിങ്!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്.
സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യതയും നേടിയിരിക്കുകയാണ്. ഗ്രൂപ്പ് 1-ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.

ഇന്ത്യ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ 2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസീസിനെ ടി-20 ലോകകപ്പില്‍ പുറത്താക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിച്ചിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് രോഹിത് ശര്‍മയാണ്. സെഞ്ച്വറിക്ക് എട്ട് റണ്‍സകലെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി താരം മടങ്ങുകയായിരുന്നു. 41 പന്തില്‍ 224.39 സ്ട്രൈക്ക് റേറ്റില്‍ 92 റണ്‍സാണ് രോഹിത് നേടിയത്. 8 സിക്സറുകളും 7 ബൗണ്ടറികളുമാണ് താരം അടിച്ച് കൂട്ടിയത്. കങ്കാരുപ്പടയെ തുരത്തിയോടിച്ച ഹിറ്റ് മാന്‍ ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും അധികം സിക്‌സര്‍ നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സിക്‌സറടി വീരന്‍ ക്രിസ് ഗെയ്‌ലിനേയാണ് രോഹിത് മറികടന്നത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും അധികം സിക്‌സര്‍ നേടുന്ന താരം, സിക്‌സര്‍

രോഹിത് ശര്‍മ – 132*

ക്രിസ് ഗെയ്ല്‍ – 64

ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് 2ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിക്ക് യോഗ്യത നേടിയത്.

Content Highlight: Rohit Sharma In Record Achievement In T20 World Cup Against Australia

We use cookies to give you the best possible experience. Learn more