ഇങ്ങേരുടെ അടിയൊന്നും താങ്ങാനുള്ള ശേഷി ലങ്കയ്ക്കില്ല; വീണ്ടും റെക്കോഡ് അലേര്‍ട്ട്!
Sports News
ഇങ്ങേരുടെ അടിയൊന്നും താങ്ങാനുള്ള ശേഷി ലങ്കയ്ക്കില്ല; വീണ്ടും റെക്കോഡ് അലേര്‍ട്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd August 2024, 8:35 pm

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം കൊളംബോയില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് ആണ് ശ്രീലങ്കയ്ക്ക് നേടാന്‍ സാധിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിലവില്‍ 26 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 47 പന്തില്‍ മൂന്ന് കൂറ്റന്‍ സിക്‌സറും 7 ബൗണ്ടറിയും ഉള്‍പ്പെടെ 58 റണ്‍സ് നേടിയാണ് പുറത്തായത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ ഒന്നാമത്തെ താരമാകാനാണ് രോഹിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ഇയോണ്‍ മോര്‍ഗണിനെ മറികടന്നാണ് രാഹിത് ഒന്നാമനായത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം, സിക്‌സര്‍

രോഹിത് ശര്‍മ – 234

ഇയോണ്‍ മോര്‍ഗണ്‍ – 211

റിക്കി പോണ്ടിങ് – 171

ബ്രെണ്ടന്‍ മക്കല്ലം – 170

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 35 പന്തില്‍ 16 റണ്‍സുമായി പുറത്തായപ്പോള്‍ വാഷിങ്ടണ്‍സുന്ദര്‍ അഞ്ച് റണ്‍സ് നേടിയാണ് പുറത്തായത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോഹ്‌ലിക്ക് 24 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. കാലങ്ങള്‍ക്ക് ശേഷം ടീമിന്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ 23 റണ്‍സും നേടി കളം വിട്ടു. നിലവില്‍ മൂന്ന് റണ്‍സ് നേടി കെ.എല്‍. രാഹുലും അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍

ലങ്കയ്ക്ക് വേണ്ടി ഓപ്പണര്‍ പതും നിസങ്കയുടെയും മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ദുനിത് വെല്ലായുടെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ലങ്ക സ്‌കോര്‍ ഉയര്‍ത്തിയത്.

നിസങ്ക 75 പന്തില്‍ 9 ബൗണ്ടറികള്‍ അടക്കം 56 റണ്‍സ് ആണ് നേടിയത്. ദുനിത് 65 പന്തില്‍ രണ്ട് സിക്‌സറും 7 ബൗണ്ടറിയും അടക്കം 67 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. ഇരുവര്‍ക്കും പുറമേ വാനിന്ദു ഹസരംഗ 24 റണ്‍സും ജനിത് ലിയനഗെ 20 റണ്‍സും നേടി. മറ്റുള്ളവര്‍ക്കൊന്നും കാര്യമായ സംഭാവന ടീമിന് നല്‍കാന്‍ സാധിച്ചില്ല.

ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി

 

Content Highlight: Rohit Sharma In Great Record Achievement As a Captain