| Monday, 26th February 2024, 3:37 pm

ഹിറ്റ്മാൻ ഡാ...വീണ്ടും റെക്കോഡ്; ഇവന് മുന്നിൽ ഒരാൾ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയുടെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനമാണ് നായകന്‍ രോഹിത് ശര്‍മ നടത്തിയത്. 81 പന്തില്‍ 55 റണ്‍സാണ് രോഹിത് നേടിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 15 തവണയാണ് ഇന്ത്യന്‍ നായകന്‍ 50+ സ്‌കോറുകൾ നേടിയത്. 16 തവണ 50+ സ്‌കോറുകൾ നേടിയ ചേതേശ്വര്‍ പൂജാരയാണ് ഒന്നാം സ്ഥാനത്തുള്ളത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടിയ താരങ്ങള്‍

(താരം, 50+ സ്‌കോറുകൾ നേടിയ എണ്ണം എന്നീ ക്രമത്തില്‍)

ചേതേശ്വര് പൂജാര-16

രോഹിത് ശര്‍മ-15

വിരാട് കോഹ്‌ലി-14

രവീന്ദ്ര ജഡേജ-13

റിഷബ് പന്ത്-12

അജിങ്ക്യ രഹാനെ-12

രോഹിത്തിന് പുറമെ യുവതാരം ശുഭ്മന്‍ ഗില്‍ 124 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടി. രണ്ട് സിക്സുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ധ്രൂവ് ജുറെല്‍ 77 പന്തില്‍ പുറത്താവാതെ 39 റണ്‍സും യശ്വസി ജെയ്‌സ്വാള്‍ 44 പന്തില്‍ 37 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ഷോയിബ് ബഷീര്‍ മൂന്ന് വിക്കറ്റും ജോ റൂട്ട്, ടോം ഹാര്‍ട്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയും മികച്ച പ്രകടനം നടത്തി.

മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Rohit Sharma great performance in test

We use cookies to give you the best possible experience. Learn more