| Sunday, 12th March 2023, 6:29 pm

വ്യക്തിഗത നേട്ടത്തിന് വേണ്ടിയാണ് കോഹ്‌ലി കളിക്കുന്നത്, രോഹിത് അങ്ങനെയല്ല; വിമര്‍ശിച്ച് രോഹിത് ഫാന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

അഹമ്മദാബാദില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയതിന് പിന്നാലെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് രോഹിത് ശര്‍മ ഫാന്‍സ്. കോഹ്‌ലിയുടെ നേട്ടം പ്രശംസ അര്‍ഹിക്കുന്നില്ലെന്നും അതിനെ രോഹിത്തിന്റെ സെഞ്ച്വറിയുമായി താരതമ്യം ചെയ്യരുതെന്നുമാണ് രോഹിത് ഫാന്‍സ് ഒന്നടങ്കം വിമര്‍ശിക്കുന്നത്.

വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കോഹ്‌ലി കളിക്കുന്നതെന്നും ഫ്‌ളാറ്റ് പിച്ചില്‍ സെഞ്ച്വറിയടിക്കാന്‍ ആര്‍ക്കും കഴിയുമെന്നുമാണ് ആരാധകരില്‍ ചിലരുടെ വിമര്‍ശനം. ടേണിങ് പിച്ചില്‍ നൂറടിച്ച വിരാടിനെ ബാറ്റിങ് പിച്ചില്‍ സെഞ്ച്വറിയടിച്ച രോഹിത്തുമായി താരതമ്യം ചെയ്യരുതെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.

സെല്‍ഫിഷ് വിരാട് കോഹ്‌ലി എന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്. അതേസമയം, കോഹ്‌ലിയോട് വിരോധമൊന്നുമില്ലെന്നും എന്നാല്‍ കെ.എല്‍. രാഹുലാണ് ഇങ്ങനെയൊരു സ്ലോ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കുമായിരുന്നെന്നും ട്വീറ്റുകളുണ്ട്.

റോഡിന് തുല്യമായ പിച്ചില്‍ സെഞ്ച്വറിയടിച്ചതിനാല്‍ ഇത്രമാത്രം ഹൈപ്പിന്റെ കാര്യമുണ്ടോയെന്നും ഇത്തരമൊരു ബാറ്റിങ് പിച്ചില്‍ വെറും അഞ്ച് ഫോറുകള്‍ മാത്രമെ കോഹ് ലി നേടിയിട്ടുള്ളൂ എന്നും ട്വിറ്ററില്‍ വിമര്‍ശനങ്ങളുണ്ട്.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് കോഹ്ലിയുടെ ഈ നേട്ടം. സെഞ്ച്വറി നേടിയശേഷം ആവേശപ്രകടനങ്ങളൊന്നുമില്ലാതെ ബാറ്റുയര്‍ത്തിയ കോഹ്ലി കഴുത്തിലെ മാലയിലുള്ള ലോക്കറ്റില്‍ ചുംബിക്കുകയായിരുന്നു.

241 പന്തുകളില്‍ നിന്നാണ് കോഹ്ലി നൂറടിക്കുന്നത്. ഇതോടെ കരിയറിലെ 75ാം സെഞ്ച്വറിയാണ് താരം നേടിയിരിക്കുന്നത്. അഞ്ച് ഫോറുകള്‍ പറത്തിയാണ് കോഹ്ലി സെഞ്ച്വറി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുള്ള താരത്തിന്റെ 28ാം സെഞ്ച്വറി കൂടിയാണിത്.

2019 നവംബര്‍ 22ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗ്ലാദശേിനെതിരെ ആയിരുന്നു വിരാടിന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി. അന്ന് 136 റണ്‍സടിച്ചശേഷം കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 79 റണ്‍സടിച്ചതായിരുന്നു പിന്നീട് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.

Content Highlights: Rohit Sharma fans blasts Virat Kohli

We use cookies to give you the best possible experience. Learn more