| Tuesday, 1st October 2024, 2:20 pm

ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനായി രോഹിത്; എതിരാളികളെ തരിപ്പണമാക്കി ഹിറ്റ്മാന്റെ താണ്ഡവം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കി ഇന്ത്യ.ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സ് ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. കാണ്‍പൂരില്‍ നടന്ന മത്സരത്തിന്റെ രണ്ട് ദിവസങ്ങള്‍ മഴമൂലം നഷ്ടമായിരുന്നു. എന്നാല്‍ നാലാം ദിവസവും അഞ്ചാം ദിവസവും മിന്നും പ്രകടനം നടത്തികൊണ്ട് ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

പരമ്പര വിജയത്തിനൊപ്പം ഒരു ചരിത്രനേട്ടവും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ രോഹിത് ശര്‍മ 11 പന്തില്‍ 23 റണ്‍സാണ് നേടിയത്. ഒരു ഫോറും മൂന്ന് സിക്‌സുകളുമാണ് രോഹിത് നേടിയത്. ഈ വർഷത്തിൽ  രോഹിത് നേടുന്ന 41ാം സിക്‌സായിരുന്നു ഇത്. ഇതോടെ ഒരു ചരിത്ര നേട്ടവും ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കി.

മൂന്ന് വ്യത്യസ്ത കലണ്ടര്‍ ഇയറുകളില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 40+ സിക്‌സുകള്‍ നേടുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത് കൈപ്പിടിയിലാക്കിയത്. 2022, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇതിനുമുമ്പ് രോഹിത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 40+ സിക്‌സറുകള്‍ നേടിയത്. 2022ല്‍ 45 സിക്‌സുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. തൊട്ടടുത്ത വര്‍ഷം 80 സിക്‌സുകളും ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തു.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 റണ്‍സാണ് നേടിയത്. മോമിനുല്‍ ഹഖിന്റെ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് തുണയായത്. 194 പന്തില്‍ 107 റണ്‍സാണ് മോമിനുല്‍ നേടിയത്. 17 ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 285 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി യശ്വസ്വി ജെയ്വാള്‍ 51 പന്തില്‍ 72 റണ്‍സും 43 പന്തില്‍ 68 റണ്‍സും നേടി കെ.എല്‍ രാഹുലും മികച്ച പ്രകടനം നടത്തി. 35 പന്തില്‍ 47 റണ്‍സ് നേടി വിരാട് കോഹ്‌ലിയും നിര്‍ണായകമായി.

ബംഗ്ലാദേശ് ബൗളിങ്ങില്‍ മെഹദി ഹസന്‍ മിറാസ്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഹസന്‍ മഹമൂദ് ഒരു വിക്കറ്റും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ വെറും 146 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയത്. ഇന്ത്യക്കായി ബുംറ, അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് തകരുകയായിരുന്നു. ആകാശ് ദീപ് ഒരു വിക്കറ്റും നേടി.

അര്‍ധസെഞ്ച്വറി നേടിയ ഷാദ്മാന്‍ ഇസ്ലാം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനിന്നത്. 101 പന്തില്‍ 50 റണ്‍സാണ് താരം നേടിയത്.

ഇന്ത്യക്കായി ജെയ്സ്വാള്‍ 45 പന്തില്‍ 51 റണ്‍സും വിരാട് 37 പന്തില്‍ 29 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

Content Highlight: Rohit Sharma Create a New Record in International Cricket

We use cookies to give you the best possible experience. Learn more