| Wednesday, 15th November 2023, 7:02 pm

രോഗില്ലിന് മുമ്പില്‍ വീണ് ഗില്ലിയും ഹെയ്ഡനും; ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത് 16 വര്‍ഷത്തെ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് ഇന്ത്യ നേടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 71 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

മത്സരത്തില്‍ രോഹിത് ശര്‍മ 29 പന്തില്‍ 47 റണ്‍സ് നേടിയപ്പോള്‍ 66 പന്തില്‍ പുറത്താകാതെ 80 റണ്‍സാണ് ഗില്‍ നേടിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം രോഹിത് ശര്‍മ – ശുഭ്മന്‍ ഗില്‍ ഡുവോയെ തേടിയെത്തിയിരുന്നു. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം 50+ പാര്‍ട്ണര്‍ഷിപ്പ് നേടുന്ന ഓപ്പണിങ് ബാറ്റര്‍മാര്‍ എന്ന നേട്ടമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

2007ല്‍ മാത്യു ഹെയ്ഡനും ആദം ഗില്‍ക്രിസ്റ്റും ചേര്‍ന്ന് 26 ഇന്നിങ്‌സില്‍ 13 തവണ നേടിയ 50+ റണ്‍സ് കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഗില്ലും ഹിറ്റ്മാനും ചേര്‍ന്ന് വാംഖഡെയില്‍ തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതിയത്. 21 ഇന്നിങ്‌സില്‍ നിന്നും 14 തവണയാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയെ ആദ്യ വിക്കറ്റില്‍ 50 കടത്തിയത്.

2023ല്‍ 1,493 റണ്‍സാണ് ഇവര്‍ ചേര്‍ന്ന് സ്വന്തമാക്കിയത്. അഞ്ച് തവണ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരുടെയും മികച്ച കൂട്ടുകെട്ട് 212 റണ്‍സിന്റേതാണ്.

അതേസമയം, രോഹിത്തും ഗില്ലും ചേര്‍ന്ന് അടിത്തറയിട്ട ഇന്നിങ്‌സ് വിരാടും ശ്രേയസ് അയ്യരും ചേര്‍ന്ന് പടുത്തുയര്‍ത്തിയിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് വിരാടും ശ്രേയസ് അയ്യരും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

വിരാട് 113 പന്തില്‍ 117 റണ്‍സ് നേടിയപ്പോള്‍ 70 പന്തില്‍ 105 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ വിരാടിന്റെ മൂന്നാം സെഞ്ച്വറിയും ഏകദിനത്തിലെ 50ാം സെഞ്ച്വറി നേട്ടവുമാണിത്.

20 പന്തില്‍ 39 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ ഇന്നിങ്‌സും ഇന്ത്യക്ക് നിര്‍ണായകമായി.

398 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശുന്ന ന്യൂസിലാന്‍ഡ് നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 23 റണ്‍സ് എന്ന നിലയിലാണ്. 12 പന്തില്‍ എട്ട് റണ്‍സുമായി രചിന്‍ രവീന്ദ്രയും 12 പന്തില്‍ 12 റണ്‍സുമായി ഡെവോണ്‍ കോണ്‍വേയുമാണ് ക്രീസില്‍.

Content highlight: Rohit Sharma and Shubman Gill surpasses Mathew Hayden and Adam Gilchrist

We use cookies to give you the best possible experience. Learn more