| Friday, 8th March 2024, 12:16 pm

രോഹിത്തും ഗില്ലും ആറാടുകയാണ്; അവസാന ടെസ്റ്റില്‍ ഇന്ത്യ മുന്നില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ് ധര്‍മശാലയില്‍ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 60 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് ആണ് നേടി കളി തുടരുകയാണ്.

ഇന്ത്യയുടെ യങ് ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 58 പന്തില്‍ നിന്നും മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 57 റണ്‍സാണ് നേടിയത്. 98.28 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മറുവശത്ത് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. രോഹിത് 160 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സും അടക്കം 102 റണ്‍സ് ആണ് നിലവില്‍ നേടിയിരിക്കുന്നത്. ഗില്‍ 142 പന്തില്‍ നിന്ന് 10 ഫോറും അഞ്ച് സിക്‌സറും അടക്കം  101 റണ്‍സുമായാണ് കളി തുടരുന്നത്.

രോഹിത് ശര്‍മയുടെ പന്ത്രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഗില്‍ തന്റെ നാലാമത്തെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ സ്പിന്‍ ബൗളിങ്ങാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകളാണ് നേടിയത്. രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയാണ് സ്പിന്‍ കോമ്പിനേഷന്‍ തകര്‍ത്തത്. മികച്ച പ്രകടനമായിരുന്നു മൂവരും ഇംഗ്ലണ്ടിനെതിരെ അഴിച്ച് വിട്ടത്.

കുല്‍ദീപ് 15 ഓവര്‍ ചെയ്ത് ഒരു മെയ്ഡന്‍ അടക്കം 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയത് 4.80 എന്ന് ഇക്കണോമിയിലാണ്. രവിചന്ദ്രന്‍ അശ്വിന്‍ ഒരു മെയ്ഡന്‍ അടക്കം 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയത് 3.90 എന്ന ഇക്കണോമിയില്‍ ആണ്. അതേ സ്ഥാനത്ത് രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡല്‍ അടക്കം 17 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയത് 1.70 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ്.

Content highlight: Rohit Sharma And Shubhman Gill Got Century Against England

We use cookies to give you the best possible experience. Learn more