'പകരക്കാരനെ കിട്ടിയിട്ടില്ല, ഇന്ത്യന്‍ ടീം ഇപ്പോഴും തേടുന്നത് യുവിയുടെ പൊസിഷനിലേക്കുള്ള താരത്തെ'
Cricket news
'പകരക്കാരനെ കിട്ടിയിട്ടില്ല, ഇന്ത്യന്‍ ടീം ഇപ്പോഴും തേടുന്നത് യുവിയുടെ പൊസിഷനിലേക്കുള്ള താരത്തെ'
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th August 2023, 10:42 pm

 

2023ലെ ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യ ആതിഥേയയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീം മെന്‍ ഇന്‍ ബ്ലൂവിന് കഴിയുമെന്ന ആരാധകരും പ്രതീക്ഷിക്കുന്നു.

2011ല്‍ ആതിഥേയരായപ്പോഴാണ് ഇന്ത്യ അവസാനമായി ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. അതുകാണ്ടുതന്നെ സ്വന്തം നാട്ടില്‍ വീണ്ടും ഒരു ലോകകപ്പ് വരുമ്പോള്‍ കിരീട നേട്ടത്തില്‍ കുറവായൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

ഐ.സി.സി ഇവന്റുകളില്‍ ഇന്ത്യയുടെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ടീം മാനേജ്‌മെന്റും തീവ്രശ്രമത്തിലാണ്. ഇന്ത്യയുടെ ബാറ്റിങ്ങ് നിരയെക്കുറിച്ച് തന്നെയാണ് ലോകകപ്പിനെക്കുറിച്ചുള്ള പ്രധാന ചര്‍ച്ചയുള്ളത്. പരിക്കിന്റെ പിടിയിലുള്ള സൂപ്പര്‍ ബാറ്റര്‍മാരായ ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ അഭാവം ലോകകപ്പില്‍ ഇന്ത്യക്ക് ക്ഷീണമാകും.

കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള പന്തിന്റെ സേവനം 2023 സീസണിന്റെ ശേഷിക്കുന്ന കാലയളവില്‍ ഇന്ത്യക്ക് നഷ്ടമാകുമെന്ന് തന്നെയാണ് കരുതുന്നത്. സൂപ്പര്‍താരങ്ങളായ അയ്യരും രാഹുലും നീണ്ട പരിക്കിന് ശേഷം ഇന്ത്യല്‍ ടീമില്‍ ലോകകപ്പോടെ മടങ്ങി വരും എന്ന് തന്നെയാണ് ആരാധകരും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും പ്രതീക്ഷിക്കുന്നത്.

എന്നാലിപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്ങ് ഓര്‍ഡറിലെ പ്രധാനപ്രശ്‌നം ചൂണ്ടിക്കാണിക്കുകയാണ് രോഹിത് ശര്‍മ. നാലാം നമ്പര്‍ പൊസിഷനിലേക്കാണ് ഇന്ത്യക്കിപ്പോള്‍ ഒരു സ്ഥിരതപുലര്‍ത്തുന്ന കളിക്കാരനെയാണ് വേണ്ടതെന്നാണ് രോഹിത്തിന്റെ ഭാഷ്യം. 2011ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന് ശേഷം മറ്റൊരു താരത്തിനും ഈ പൊസിഷനില്‍ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നും രോഹിത് പറഞ്ഞു. മുംബൈയില്‍ നടന്ന ലാ ലിഗ ഇവന്റിനിടെയാണ് ഇന്ത്യന്‍ നായകന്‍ മനസ് തുറന്നത്.

‘നാലാം പൊസിഷന്‍ വളരെക്കാലമായി ഇന്ത്യന്‍ ടീമിന് ഒരു പ്രശ്‌നം തന്നെയാണ്. യുവിക്ക് ശേഷം ആരും ഈ പൊസിഷനില്‍ സ്ഥിരത പുലര്‍ത്തിയിട്ടില്ല. ശ്രേയസ് യഥാര്‍ത്ഥത്തില്‍ ഈ പൊസിഷനില്‍ കളിക്കുന്നയാണ്. മികച്ച പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ പരിക്ക് അവന് ഭീഷണിയായി,’ രോഹിത് പറഞ്ഞു.

Content Highlight: Rohit Sharma About Yuvraj Singh’s batting position