| Friday, 29th July 2022, 11:55 pm

മത്സരം മികച്ച രീതിയില്‍ വിജയിച്ചു; പക്ഷെ അദ്ദേഹം ഔട്ടായ രീതിയില്‍ ഇന്ത്യന്‍ നായകന്‍ ഒട്ടും തൃപ്തനല്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് വെറും 122 റണ്‍സ് മാത്രമാണ് നേടിയത്.

ഇന്ത്യക്കായി രോഹിത് ശര്‍മ 64 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ ഫിനിഷിങ്ങില്‍ തകര്‍ത്തടിച്ച ദിനേഷ് കാര്‍ത്തിക്ക് 41 റണ്‍സ് നേടി. മധ്യ നിരയില്‍ ആര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

ടീം സ്‌കോര്‍ 45ല്‍ രണ്ട് എന്ന നിലിയിലായിരുന്നു റിഷബ് പന്ത് ക്രീസിലെത്തിയത്. അദ്ദേഹത്തെ കാഴ്ചക്കാരനാക്കി രോഹിത് ശര്‍മ തകര്‍ത്തടിച്ചു കളിച്ചിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 88ല്‍ നില്‍ക്കെ കീമോ പോളിന്റെ പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ മധ്യ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

ഇന്നിങ്സിന്റെ പത്താം ഓവറില്‍ തേര്‍ഡ് മാന്‍ ഏരിയയില്‍ കീമോ പോളിന്റെ പന്തില്‍ ഒരു മോശം ഷോട്ട് കളിച്ചായിരുന്നു അദ്ദേഹം പുറത്തായത്. ക്രീസിലുണ്ടായിരുന്ന ചുരുങ്ങിയ സമയത്തില്‍ പന്ത് താളം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. 12 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 14 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. എന്നിരുന്നാലും, ക്യാപ്റ്റന്‍ രോഹിത് വിക്കറ്റ് കീപ്പര്‍ ബാറ്ററില്‍ ഒട്ടും സംതൃപ്തനായില്ല.

ഔട്ടായതിന് ശേഷം ആ ബോളില്‍ കളിക്കേണ്ടിയിരുന്ന ഷോട്ടിനെ കുറിച്ച പന്തിനോട് രോഹിത് ഉപദേശിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് മൂന്നാം വിക്കറ്റില്‍ ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. ഔട്ടായപ്പോള്‍ പന്തിന്റെയും രോഹിത്തിന്റെയും മുഖത്ത് നിരാശ വ്യക്തമായി കാണപ്പെട്ടിരുന്നു.

പിന്നീട് ടീം സ്‌കോര്‍ 127ല്‍ നില്‍ക്കെ 44 പന്തില്‍ 64 റണ്‍സ് അടിച്ചുകൂട്ടി നായകന്‍ മടങ്ങുകയായിരുന്നു. തൊട്ടു പിന്നാലെ ജഡേജയും പുറത്തായി.

പിന്നീട് കണ്ടത് അശ്വിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള ദിനേഷ് കാര്‍ത്തിക്കിന്റെ അഴിഞ്ഞാട്ടമായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിലുള്ള ഫിനിഷിങ് ടച്ചുകളില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ നോക്കുകുത്തികളാകുകയായിരുന്നു. ടീം സ്‌കോര്‍ 170 കടക്കുമോ എന്ന് സംശയിച്ചിരുന്ന സ്ഥലത്ത് നിന്നുമാണ് കാര്‍ത്തിക്ക് ടീമിനെ 190 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ മുഴുവനായും പൂട്ടുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യ ഒഴികെ ബോള്‍ ചെയ്ത എല്ലാ താരങ്ങളും വിക്കറ്റ് നേടിയിരുന്നു. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, രവി ബിഷ്‌ണോയ് എന്നീ സ്പിന്നര്‍മാരുടെ മുന്നില്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ തകരുകയായിരുന്നു.

Content Highlights: Rohit Is not Happy with the way Rishab pant got out

We use cookies to give you the best possible experience. Learn more