Sports News
റിഷബ് പന്തും ജെയ്‌സ്വാളും പുറത്ത്; ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ തന്റെ ഇലവന്‍ പുറത്ത് വിട്ട് റോബിന്‍ ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 05, 01:30 pm
Wednesday, 5th February 2025, 7:00 pm

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പര 4-1ന് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.

മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ഇലവന്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. തന്റെ ഇഷ്ട ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ഒഴിവാക്കി കെ.എല്‍. രാഹുലിനെയാണ് മുന്‍ താരം തെരഞ്ഞെടുത്തത്. മാത്രമല്ല രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ് ഇറങ്ങുന്നതില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഉത്തപ്പ പരിഗണിച്ചത്.

ഇതോടെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ ഇലവനില്‍ ഉത്തപ്പ മാറ്റി. വണ്‍ ഡൗണ്‍ ആയി വിരാട് കോഹ്‌ലിയും സെക്കന്‍ഡ് ഡൗണ്‍ ആയി ശ്രേയസ് അയ്യരേയുമാണ് ഉത്തപ്പ തെരഞ്ഞെടുത്തത്. ആഭ്യന്തര മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് അയ്യര്‍ സ്‌ക്വാഡില്‍ ഇടം നേടിയത്. എന്നാല്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് അക്‌സര്‍ പട്ടേലിനെയോ രവീന്ദ്ര ജഡേജയെയേ തെരഞ്ഞെടുക്കാന്‍ ഉത്തപ്പ ഓപ്ഷന്‍ വെച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള റോബിന്‍ ഉത്തപ്പയുടെ ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍/ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ (ആദ്യ രണ്ട് ഏകദിനങ്ങള്‍), ജസ്പ്രീത് ബുംറ (മൂന്നാം ഏകദിനം), വരുണ്‍ ചക്രവര്‍ത്തി

Content Highlight: Robin Uthappa’s India Playing Eleven for 1st ODI against England