| Sunday, 25th September 2022, 9:43 pm

ലാലേട്ടനെ പൊക്കാന്‍ വേണ്ടി മാത്രം ചെയ്തതല്ല ആ ട്രിബ്യൂട്ട്, അതില്‍ ക്രിട്ടിസൈസ് ചെയ്യുന്നുണ്ട്, കണ്ടിട്ട് ലാലേട്ടന്‍ വിളിച്ചു: ആര്‍.ജെ. ഷാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനൊരു ഹാര്‍ഡ് കോര്‍ മോഹന്‍ലാല് ഫാനാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ആര്‍.ജെ. ഷാന്‍. റേഡിയോ ജോക്കി ആയിരുന്ന സമയത്ത് മോഹന്‍ലാലിന് വേണ്ടി ട്രിബ്യൂട്ട് ഒരുക്കിയതും അത് കണ്ട് മോഹന്‍ലാല്‍ വിളിച്ച അനുഭവവും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷാന്‍ പങ്കുവെച്ചു.

‘മമ്മൂക്കയേയും ലാലേട്ടനയേും ഇതുവരെ ഇന്റര്‍വ്യു ചെയ്തിട്ടില്ല. പക്ഷേ രണ്ട് പേരോടും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ലാലേട്ടനെ ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. കാരണം ലാലേട്ടന് ഞാനൊരു ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. ഹാര്‍ഡ്‌കോര്‍ മോഹന്‍ലാല്‍ ഫാനാണ് ഞാന്‍. മോഹന്‍ലാലിന്റെ സിനിമകളൊക്കെ ചേര്‍ത്ത് വെച്ചുകൊണ്ടാണ് ആ ട്രിബ്യൂട്ട് നിര്‍മിച്ചത്. മഞ്ജു വാര്യര്‍ അത് മോഹന്‍ലാലിന് അയച്ചുകൊടുത്തു. ലാലേട്ടന്‍ അന്ന് ഡ്രാമയുടെ ഷൂട്ടിനായി ലണ്ടനിലാണ്. അദ്ദേഹം എന്നെ വിളിച്ചു.

ഭയങ്കര പൊളൈറ്റ് ആണ് അദ്ദേഹം. ആദ്യം എനിക്കൊരു മെസേജ് അയച്ചു. കാന്‍ ഐ കോള്‍ യു എന്ന്. പറ്റിക്കുവാണോയെന്ന് ആദ്യം വിചാരിച്ചു. ഒരു തരിപ്പൊക്കെ അനുഭവപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ വിളിച്ച് കുറേ നേരം സംസാരിച്ചു. എന്നെ ഒരുപാട് ഇമോഷണലാക്കി. അതിലെ ഓരോ വരിയും അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി.

അന്ന് ആദ്യമായിട്ടാണ് റേഡിയോയില്‍ അങ്ങനത്തെ ഒരു അറ്റംപ്റ്റ് ചെയ്യുന്നത്. റേഡിയോയില്‍ എന്ത് സംസാരിച്ചാലും ഞാന്‍ ഭയങ്കര ഇമോഷണലി കണക്റ്റഡായേ സംസാരിക്കൂ. ലാലേട്ടനെ പ്രെയ്‌സ് ചെയ്യാന്‍ വേണ്ടി ചെയ്തതല്ലായിരുന്നു അത്. അതില്‍ ലാലേട്ടനെ ക്രിട്ടിസൈസ് ചെയ്യുന്നുണ്ട് ഞാന്‍. ഒരു ബെര്‍ത്ത്‌ഡേ എന്ന് പറയുമ്പോള്‍ വേണേല്‍ പൊക്കിയാല്‍ മതി. നല്ല മോഹന്‍ലാല്‍ സിനിമകളുടെ കട്ട ആരാധകന്‍ എന്നാണ് ഞാന്‍ അവസാനം പറയുന്നത്. അത് കഴിഞ്ഞ് ലാലേട്ടന്‍ വിളിച്ചപ്പോഴും കോരിത്തരിച്ചിരുന്നു,’ ഷാന്‍ പറഞ്ഞു.

ഷാന്‍ എഴുതി സംവിധാനം ചെയ്ത ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിം കണ്ട് മമ്മൂട്ടി മെസേജയച്ച കാര്യവും അഭിമുഖത്തില്‍ ഷാന്‍ പങ്കുവെച്ചിരുന്നു.

‘കണ്ടു, നന്നായിട്ടുണ്ട്, ഗുഡ് എന്നാണ് മമ്മൂക്ക പറഞ്ഞത്. ദുല്‍ഖറാണ് മമ്മൂക്കക്ക് ഫ്രീഡം അറ്റ് മിഡ്നൈറ്റ് കാണിച്ചുകൊടുത്തത്. ദുല്‍ഖറാണ് ആദ്യം കണ്ടത്. ദുല്‍ഖറിന് ഭയങ്കര ഇഷ്ടമായി. മലയാള സിനിമയിലെ ഒരുപാട് ഫിലിം മേക്കേഴ്സും ഒരുപാട് പ്രൊഡ്യൂസേഴ്സും ആക്ടേഴ്സും എന്നെ ഐഡന്റിഫൈ ചെയ്യാന്‍ ഫ്രീഡം അറ്റ് മിഡ്നൈറ്റ് കാരണമായി,’ ഷാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: rj Shaan shared the experience of making a tribute for Mohanlal when he was a radio jockey 

We use cookies to give you the best possible experience. Learn more