എനിക്കും റിസ്‌വാനും പ്രതീക്ഷക്കൊത്ത് കളിക്കാൻ പറ്റിയില്ല, പക്ഷേ അവൻമാർ പൊളിച്ച്; മത്സര ശേഷം മനസ് തുറന്ന് ബാബർ അസം
Cricket
എനിക്കും റിസ്‌വാനും പ്രതീക്ഷക്കൊത്ത് കളിക്കാൻ പറ്റിയില്ല, പക്ഷേ അവൻമാർ പൊളിച്ച്; മത്സര ശേഷം മനസ് തുറന്ന് ബാബർ അസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd November 2022, 11:59 pm

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ മഴനിയമപ്രകാരം 33 റൺസിന് പാകിസ്ഥാൻ തകർക്കുകയായിരുന്നു.

മഴമൂലം 142 റൺസായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് 14 ഓവറിൽ 9 വിക്കറ്റിന് 108 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇതോടെ മഴ കളിച്ച മത്സരത്തിൽ പ്രോട്ടീസിനെതിരെ 33 റൺസിന്റെ വിജയമാണ് പാകിസ്ഥാൻ കരസ്ഥമാക്കിയത്. കൂടാതെ സെമി പ്രതീക്ഷകളും പാക് പട നിലനിർത്തി.

മത്സരത്തിൽ പാക് നായകൻ ബാബർ അസം മോശം പ്രകടനമാണ് കഴ്ചവെച്ചത്. ക്യാപ്റ്റനെന്ന നിലയിൽ വിമർശനം ഏറ്റുവാങ്ങുന്നതിനോടൊപ്പം മോശം ബാറ്റിങ്ങിന്റെ പേരിലും താരത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

എന്നാൽ മത്സരശേഷം തനിക്ക് പറ്റിയ പിഴവ് ഏറ്റുപറഞ്ഞ് പാകിസ്ഥാനെ ജയത്തിലേക്ക് നയിച്ച സഹതാരങ്ങളെ പ്രശംസിച്ചിരിക്കുകയാണ് അസം. സഹതാരങ്ങൾ മികച്ച് നിൽക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ടീമിന്റെ പ്രകടനത്തിൽ സന്തുഷ്ടനാണ്. എനിക്കും റിസ്‌വാനും വിചാരിച്ചത് പോലെ കളിക്കാൻ പറ്റിയില്ല. പക്ഷേ ഹാരിസ് വളരെ മികച്ച ഫോമിലായിരുന്നു കളിച്ചത്.

അദ്ദേഹം വ്യത്യസ്തനായ കളിക്കാരനാണ്. ഷദാബിന്റെയും ഇഫ്തിയുടെയും കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. എന്തൊരു പെർഫോമൻസ് ആയിരുന്നു,’ ബാബർ അസം പറഞ്ഞു.

ഇവരൊക്കെയാണ് തങ്ങളുടെ ടീമിലെ മികച്ച താരങ്ങളെന്നും എല്ലാവരും മാച്ച് വിന്നേഴ്‌സ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യത്തെ രണ്ട് മത്സരങ്ങൾ കൈവിട്ട് പോയെങ്കിലും കഴിഞ്ഞ രണ്ട് മാച്ചിൽ തിരിച്ചു പിടിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് തുടക്കത്തിൽ പാളിയെങ്കിലും പിന്നീട് കരുത്തോടെ ഉയർത്തെണീക്കുകയായിരുന്നു. ആദ്യ നാല് വിക്കറ്റ് വീണ ശേഷമാണ് പാക് പട 142 റൺസ് അടിച്ചുകൂട്ടിയത്. 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 185 എന്ന നിലക്കായിരുന്നു പാകിസ്ഥാന്റെ സ്‌കോർ. ‌

ഗ്രൂപ്പ് രണ്ടിൽ നാല് കളിയിൽ ആറ് പോയിന്റുമായി ടീം ഇന്ത്യയാണ് ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളിൽ അഞ്ച് പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ഇന്നത്തെ ജയത്തോടെ നാല് പോയിന്റിലെത്തിയ പാകിസ്ഥാൻ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

Content Highlights: Rizwan And I Were Not Up To The Mark But They Were Awesome, Says Babar Azam