| Friday, 3rd May 2024, 8:32 am

അവനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചപ്പോള്‍ സഞ്ജു അത് തടഞ്ഞത് വെറുതെയല്ല; തകര്‍പ്പന്‍ റെക്കോഡില്‍ രാജസ്ഥാന്റെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.

ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ഒരു റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ വിന്‍ഡീസ് താരം റോവ്മന്‍ പവലിന് നേരെ ഭുവനേശ്വര്‍ കുമാര്‍ ഒരു ലോ ഫുള്‍ട്ടോസ് എറിയുകയായിരുന്നു. എന്നാല്‍ എല്‍.ബി.ഡബ്ലിയു കുരുക്കില്‍ വിക്കറ്റ് നഷ്ടമായാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്.

49 പന്തില്‍ 77 നേടിയ റിയാന്‍ പരാഗും നിര്‍ണായകമായി. എട്ട് ഫോറുകളും നാല് സിക്സുകളുമാണ് പരാഗ് അടിച്ചെടുത്തത്. 157.14 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പരാഗ്. ഐ.പി.എല്‍ 2024ലില്‍ ആദ്യമായാണ് ഒരു താരം 400 റണ്‍സ് പിന്നിടുന്നത്.

കഴിഞ്ഞ സീസണുകളില്‍ മോശം പ്രകടനം കാഴ്ചവെച്ച പരാഗിന്റെ വമ്പന്‍ തിരിച്ചുവരവായിരുന്നു 2024ലില്‍. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരം ഇപ്പോള്‍ ടീമിന്റെ പ്രധാന ബാറ്ററാണ്.

രാജസ്ഥാന്‍ ബാറ്റിങ്ങില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ 40 പന്തില്‍ 67 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
15 പന്തില്‍ 27 റണ്‍സ് നേടി കൊണ്ട് റോവ്മാന്‍ പവല്‍ അവസാനം നിമിഷം വരെ പൊരുതിയെങ്കിലും ഒരു റണ്‍സകലെ രാജസ്ഥാന് വിജയം നഷ്ടമാവുകയായിരുന്നു.

ഹൈദരാബാദ് ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റും നായകന്‍ പാറ്റ് കമ്മിന്‍സ് ജയ്ദേവ് ഉനത്കട്ട് എന്നിവര്‍ രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

അതേസമയം സണ്‍റൈസേഴ്സിനായി നിതീഷ് കുമാര്‍ റെഡി 42 പന്തില്‍ പുറത്താവാതെ 76 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് ഫോറുകളും എട്ട് സിക്സുമാണ് താരം നേടിയത്. 44 പന്തില്‍ 56 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 19 പന്തില്‍ 42 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനും നിര്‍ണായകമായി.

Content Highlight: Riyan Parag Record Achievement

We use cookies to give you the best possible experience. Learn more