| Wednesday, 7th August 2024, 6:15 pm

പവറായി പരാഗ്; ചെക്കന്‍ അരങ്ങേറ്റത്തില്‍ തന്നെ ഞെട്ടിച്ചു!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്.

ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍മാരായ അവിഷ്‌ക ഫെര്‍ണാണ്ടോയും പാതും നിസങ്കയും വണ്‍ഡൗണ്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസുമാണ്. അവിഷ്‌ക ഫെര്‍ണാണ്ടോ 102 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 96 റണ്‍സും പാതും 45 റണ്‍സും കുശാല്‍ 59 റണ്‍സുമാണ് നേടിയത്. അവസാന ഘട്ടത്തില്‍ കമിന്ദു മെന്‍ഡിസ് പുറത്താകാതെ 23 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് അരങ്ങേറ്റക്കാരന്‍ റിയാന്‍ പരാഗിനാണ്. അവിഷ്‌കയെ പുറത്താക്കി തന്റെ കന്നി വിക്കറ്റ് നേടി തുടര്‍ന്ന് ക്യാപ്റ്റന്‍ ചരിത് അസലങ്കയേയും ദുനിത് വെല്ലാലഗെയും പുറത്താക്കി നിര്‍ണായക പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഒമ്പത് ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. പരാഗിന് പുറമെ മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ലങ്കയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കി പരമ്പര സമനിലയിലാക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ശ്രീലങ്കന്‍ പ്ലെയിങ് ഇലവന്‍: പാതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സതീര സമരവിക്രമ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ജനിത് ലിയനാഗെ, ദുനിത് വെല്ലാലഗെ, കമിന്ദു മെന്‍ഡിസ്, ജെഫറി വാന്‍ഡര്‍സെയ്, മഹേഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ

Content highlight: Riyan Parag In Great Performance In His First ODI

We use cookies to give you the best possible experience. Learn more