| Saturday, 4th April 2020, 9:49 pm

അന്ന് മാത്രം മതി മരക്കാറുടെ റിലീസ് എന്നാണ് ഇപ്പോളത്തെ തീരുമാനം; വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്നതായിരുന്നു മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. എന്നാല്‍ കൊവിഡ് ഭീഷണി രാജ്യത്ത് നിലവില്‍ വന്നതോടെ ചിത്രം റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

മാര്‍ച്ച് 26 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. എഷ്യാവില്‍ മലയാളത്തിന് നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ വെളിപ്പെടുത്തല്‍.

ഇനി ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകും എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ”വളരെ പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ് നമ്മുടെ രാജ്യം ഇപ്പോള്‍ കടന്ന് പോകുന്നത്. ഇങ്ങനെയൊരു അവസരത്തില്‍ സിനിമയുടെ സ്ഥാനം വളരെ താഴെയാണ്. അതിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന പല കാര്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. ദിവസ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. സിനിമാ മേഖലയില്‍ അത്തരത്തില്‍ കുറെ ആളുകള്‍ ഉണ്ട്. ഈ കൊറോണ പ്രതിസന്ധി അവസാനിച്ച്, ഈ ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക് മാറിയതിന് ശേഷം മാത്രം റിലീസ് മതി എന്നാണ് ഇപ്പോളത്തെ തീരുമാനം” പ്രിയദര്‍ശന്‍ പറഞ്ഞു.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല.

അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍. കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.

വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

We use cookies to give you the best possible experience. Learn more