ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: വമ്പൻ പ്രസ്താവനയുമായി റിവാൾഡോ
Football
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: വമ്പൻ പ്രസ്താവനയുമായി റിവാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st September 2024, 8:01 pm

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മിന്നും പ്രകടനങ്ങളിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം പറയുകയാണ് ബ്രസീലിയന്‍ ഇതിഹാസം റിവാള്‍ഡോ. റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് ഏറ്റവും മികച്ച താരമായി മുന്‍ ബ്രസീലിയന്‍ താരം തെരഞ്ഞെടുത്തത്. ബെറ്റ് ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് റിവാള്‍ഡോ ഇക്കാര്യം പറഞ്ഞത്.

‘മെസിക്കൊപ്പം കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് അതിശയകരമായിരിക്കും. അവന്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. മെസി കളിക്കളത്തില്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ വരുത്തുന്നവനാണ്. റൊണാള്‍ഡോയെ പറ്റി പറയുകയാണെങ്കില്‍ റയലിലെ ഏറ്റവും അപകടകാരിയായ കളിക്കാരന്‍ ആയിരുന്നു അവന്‍. മെസിയെപ്പോലെ അവനെയും തടയാന്‍ പ്രയാസമാണ്,’ ബ്രസീലിയന്‍ ഇതിഹാസം പറഞ്ഞു.

സ്പാനിഷ് വമ്പന്മാരായ റയലിനായി അവിസ്മരണീയമായ ഒരു ഫുട്‌ബോള്‍ യാത്രയായിരുന്നു റൊണാള്‍ഡോ നടത്തിയത്. റയലിനായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്.

മെസിയും ഫുട്ബോളില്‍ ഐതിഹാസികമായ ഒരു കരിയര്‍ പടുത്തുയര്‍ത്തിയ താരമാണ്. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു.

പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടമായിരുന്നു മയമിക്ക് വേണ്ടി നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

 

Content Highlight: Rivaldo Talks About Lionel Messi