| Monday, 2nd September 2019, 11:23 pm

പന്തിനു മുന്നില്‍ വീണ്ടും റെക്കോഡ് വീണു; ഇത്തവണ ധോനിയുടേത്; ഒമ്പതുമാസത്തിനിടെ പന്ത് പോക്കറ്റിലാക്കിയത് മൂന്ന് റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

കിങ്സ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോനിയുടെ റെക്കോഡ് തകര്‍ത്ത് യുവതാരം ഋഷഭ് പന്ത്. വിക്കറ്റ് കീപ്പിങ്ങിലാണ് പന്ത് ധോനിയുടെ റെക്കോഡ് കടപുഴക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് പന്തിന് സ്വന്തമായത്. ഇതിനായി 11 മത്സരങ്ങള്‍ മാത്രമാണു പന്തിനു കളിക്കേണ്ടിവന്നത്. ധോനി ഇതിനായി 15 മത്സരങ്ങള്‍ കളിച്ചിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇപ്പോള്‍ നടക്കുന്ന മത്സരത്തില്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് പന്ത് ഈ റെക്കോഡിലെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോഡിനൊപ്പം പന്ത് എത്തിയിരുന്നു. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 11 ക്യാച്ചുകളാണ് പന്ത് എടുത്തത്. രണ്ട് ഇന്നിങ്‌സുകളിലുമായാണിത്.

ഇതോടെ ഒരു മത്സരത്തില്‍ കൂടുതല്‍ ക്യാച്ചെടുത്ത ഇംഗ്ലണ്ടിന്റെ ജാക്ക് റസല്‍, ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പമെത്താന്‍ പന്തിനായിരുന്നു.

ആ ടൂര്‍ണമെന്റില്‍ പന്ത് നേടിയത് 20 ക്യാച്ചുകളാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാച്ചുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കാഴ്ചവെയ്ക്കുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. വിന്‍ഡീസിനെതിരായ മത്സരത്തോടെ ഒമ്പതു മാസത്തിനിടെ മൂന്ന് റെക്കോഡുകളാണ് പന്ത് നേടിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുവരെ 10 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പന്ത്, 727 റണ്‍സെടുത്തു. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അദ്ദേഹം നേടി.

ധോനി നേരത്തേ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചിരുന്നു. ഇതിനു പകരമായാണ് വൃദ്ധിമാന്‍ സാഹയെ മറികടന്ന് 21-കാരനായ പന്ത് ടീമിലെത്തുന്നത്.

We use cookies to give you the best possible experience. Learn more