| Thursday, 19th September 2024, 1:16 pm

സെവാഗിന് ശേഷം ടെസ്റ്റില്‍ ചരിത്രമെഴുതി; 632 ദിവസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ പന്തിന് മിന്നൽ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. തുടക്കത്തില്‍ തന്നെ മൂന്ന് പ്രധാന താരങ്ങളെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി.

ഹസന്‍ മഹ്‌മൂദിന്റെ പന്തില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോക്ക് ക്യാച്ച് നല്‍കികൊണ്ട് 19 പന്തില്‍ ആറ് റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. സ്‌കോര്‍ 28ല്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനേയും ഇന്ത്യക്ക് നഷ്ടമായി. ഹസന്‍ തന്നെയാണ് ഗില്ലിനെയും പുറത്താക്കിയത്.

എട്ട് പന്തില്‍ റണ്‍സൊന്നും നേടാതെയാണ് ഗില്‍ പുറത്തായത്. ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. സ്‌കോര്‍ 34ല്‍ നില്‍ക്കെ വിരാട് കോഹ്‌ലിയും പുറത്തായി. ഹസന്റെ പന്തില്‍ ലിട്ടണ് ക്യാച്ച് നല്‍കി ആറ് പന്തില്‍ ആറ് റണ്‍സ് നേടിയാണ് വിരാട് മടങ്ങിയത്.

എന്നാല്‍ പിന്നീട് യശ്വസി ജെയ്സ്വാളും റിഷബ് പന്തും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു. 52 പന്തില്‍ 39 റണ്‍സ് നേടിയാണ് പന്ത് തിളങ്ങിയത്. ആറ് ഫോറുകളാണ് താരം നേടിയത്. ഒടുവില്‍ ടീം സ്‌കോര്‍ 96ല്‍ നില്‍ക്കെ ഹസന്റെ പന്തില്‍ ലിട്ടണിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. 2000 കാലഘട്ടം മുതലുള്ള കണക്കുകള്‍ പ്രകാരം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഇതിനോടകം തന്നെ റെഡ് ബോള്‍ ക്രിക്കറ്റില്‍ 57 ഇന്നിങ്‌സുകളില്‍ നിന്നും 73.6 സ്‌ട്രൈക്ക് റേറ്റിലാണ് പന്ത് ബാറ്റ് വീശിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടിയ താരം, ടീം, ഇന്നിങ്‌സ്, സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍

ടിം സൗത്തി-ന്യൂസിലാന്‍ഡ്-83.0

വിരേന്ദര്‍ സെവാഗ്-ഇന്ത്യ-82.2

ആദം ഗില്‍ക്രിസ്റ്റ്-ഓസ്‌ട്രേലിയ-82.0

റിഷബ് പന്ത്-ഇന്ത്യ-73.6

ക്വിന്റണ്‍ ഡി കോക്ക്-സൗത്ത് ആഫ്രിക്ക-70.9

നിലവില്‍ കളി തുടരുമ്പോള്‍ 31 ഓവറില്‍ 120 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയിലാണ് ഇന്ത്യ. 82 പന്തില്‍ 43 റണ്‍സുമായി ജെയ്‌സ്വാളും, 22 പന്തില്‍ അഞ്ച് റണ്‍സുമായി കെ.എല്‍ രാഹുലുമാണ് ക്രീസില്‍.

Content Highlight: Rishabh Pant Record Achievement in Test

We use cookies to give you the best possible experience. Learn more