| Wednesday, 7th August 2019, 8:38 am

ധോനിക്കു പകരം വന്നു, ധോനിയുടെ റെക്കോഡ് തകര്‍ത്തു; പന്തിന്റെ ഫിനിഷിങ് പോലും 'ധോനി സ്‌റ്റൈലി'ല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഗയാന: അന്താരാഷ്ട്ര ട്വന്റി20-യില്‍ മഹേന്ദ്രസിങ് ധോനിയുടെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ യുവതാരം ഋഷഭ് പന്ത്. ട്വന്റി20 മത്സരത്തില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇന്നലെ ഗയാനയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പന്ത് കുറിച്ചത്.

വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20-യില്‍ 65 റണ്‍സ് നേടിയ പന്ത്, 56 റണ്‍സ് നേടിയ ധോനിയെയാണു മറികടന്നത്. ഇപ്പോള്‍ പന്ത് ഒന്നാമതും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ധോനിയുമാണ്.

സൈന്യത്തില്‍ സേവനം അനുഷ്ഠിക്കാന്‍ ടീമില്‍ നിന്നു സ്വയം ഒഴിഞ്ഞുനിന്ന ധോനിക്കു പകരമാണ് പന്ത് ടീമിലെത്തിയത്. ട്വന്റി20-ക്കു പുറമേ ഏകദിനത്തിലും ടെസ്റ്റിലും പന്താണ് ഇന്ത്യയുടെ വിക്കറ്റിനു പിറകില്‍.

ഇന്നലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായിച്ചേര്‍ന്ന് 106 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് പുറത്താകാതെ നിന്ന പന്താണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. 147 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അനായാസമാണു മത്സരം ജയിച്ച് മൂന്നു കളികളുടെ പരമ്പര തൂത്തുവാരിയത്.

ഫ്‌ളോറിഡയിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിക്കറ്റ് വലിച്ചെറിഞ്ഞ പന്ത്, സൂക്ഷ്മതയോടെയാണ് ഗയാനയില്‍ കളിച്ചത്. ആദ്യ മത്സരത്തില്‍ പൂജ്യത്തിനും രണ്ടാമത്തേതില്‍ നാല് റണ്‍സിനുമാണ് പന്ത് പുറത്തായിരുന്നത്.

ടീമിലെ തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്ന അവസ്ഥയില്‍ നിന്നാണ് പന്ത് മൂന്നാം മത്സരത്തില്‍ തന്റെ സാന്നിധ്യം ഒഴിവാക്കാനാവില്ലെന്നു തെളിയിച്ചത്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും കെ.എല്‍ രാഹുലിന്റെയും വിക്കറ്റുകള്‍ 27 റണ്‍സിനു നഷ്ടപ്പെട്ട ഇന്ത്യക്കു പന്തിന്റെയും ക്യാപ്റ്റന്റെയും കൂട്ടുകെട്ടിനെത്തുടര്‍ന്നു പിന്നീട് വിക്കറ്റ് നഷ്ടപ്പെട്ടത് 133 റണ്‍സിലാണ്.

പന്തിന്റെ ആക്രമണോത്സുകത നിയന്ത്രിക്കുന്നതില്‍ നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന കോഹ്‌ലിക്കു സാധിച്ചുവെന്നതാണ് ഇന്നലെ ശ്രദ്ധേയമായത്.

42 പന്തില്‍ നാല് സിക്‌സറിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെയാണ് പന്ത് 65 റണ്‍സ് നേടിയത്. മാത്രമല്ല, ‘ധോനി സ്‌റ്റൈലില്‍’ ഒരു പടുകൂറ്റന്‍ സിക്‌സര്‍ അടിച്ച് വിജയറണ്‍ നേടാനും പന്തിനായി.

We use cookies to give you the best possible experience. Learn more