| Thursday, 25th April 2024, 10:17 am

ഗെയ്‌ലിനും കൊഹ്‌ലിക്കും റസലിനും ഇനിമുതൽ പന്തിന്റെ പിറകിൽ നിൽക്കാം; ചരിത്രനേട്ടത്തിൽ ഒന്നാമൻ പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിനാണ് ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന്റെ ഇന്നിങ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

മത്സരത്തില്‍ ദല്‍ഹിക്കായി നായകന്‍ റിഷബ് പന്ത് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 53 പന്തില്‍ പുറത്താവാതെ 88 റണ്‍സ് നേടിക്കൊണ്ടായിരുന്നു പന്തിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും എട്ട് സിക്‌സുകളും ആണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 204.65 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ ഒരു ബൗളര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ഫിക്‌സറുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. മോഹിത് ശര്‍മയ്‌ക്കെതിരെ ഏഴ് സിക്‌സറുകളാണ് പന്ത് നേടിയത്.

ഇതിന് മുമ്പ് ഒരു ബൗളര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയത് ആന്ദ്രേ റസല്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്രിസ് ഗെയ്ല്‍ എന്നിവര്‍ ആയിരുന്നു. ഈ താരങ്ങളെല്ലാം ആറ് സിക്‌സുകളാണ് ഒരു ബൗളര്‍ക്കെതിരെ അടിച്ചെടുത്തിട്ടുള്ളത്.

ഗുജറാത്തിനായി സായ് സുദര്‍ശന്‍ 39 പന്തില്‍ 65 റണ്‍സും ഡേവിഡ് മില്ലര്‍ 23 പന്തില്‍ 55 റണ്‍സും വൃദിമാന്‍ സാഹ 25 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും അഞ്ച് റണ്‍സകല ഗുജറാത്തിന് വിജയം നഷ്ടമാവുകയായിരുന്നു.

ജയത്തോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്നും നാല് വിജയവും അഞ്ച് തോല്‍വിയും അടക്കം എട്ട് പോയിന്റോടെ ആറാം സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ്. ഏപ്രില്‍ 27ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് പന്തിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

Content Highlight: Rishabh Pant create a new record in IPL

We use cookies to give you the best possible experience. Learn more