|

ലാമിന്‍ യമാല്‍ ചെയ്യുന്നത് മെസിക്കോ റൊണാള്‍ഡോക്കോ സിദാനോ പോലും ചെയ്യാന്‍ സാധിച്ചിട്ടില്ല; പ്രശംസയുമായി ഫെര്‍ഡിനന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണ വളര്‍ത്തിയെടുത്ത കൗമാര താരം ലാമിന്‍ യമാലിന് പ്രശംസയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരം റിയോ ഫെര്‍ഡിനന്റ്. 17ാം വയസില്‍ തന്നെ യുവേഫ ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലുമടക്കം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സ്പാനിഷ് സൂപ്പര്‍ താരം കറ്റാലന്‍മാരുടെ പടകുടീരത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ്.

കളിക്കളത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ ലാമിന്‍ യമാലിന് എല്ലായ്‌പ്പോഴും സാധിച്ചിട്ടുണ്ടെന്നും ഈ പ്രായത്തില്‍ മെസി, റൊണാള്‍ഡോ, സിദാന്‍ അടക്കമുള്ള താരങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നുമാണ് ഫുട്‌ബോള്‍ പണ്ഡിറ്റ് കൂടിയായ ഫെര്‍ഡിനന്റ് പറയുന്നത്.

തന്റെ ടോക് ഷോയായ റിയോ റിയാക്ട്‌സില്‍ സംസാരിക്കുകയായിരുന്നു മുന്‍ റെഡ് ഡെവിള്‍.

‘ലാമിന്‍ യമാല്‍ ചെയ്യുന്ന കാര്യങ്ങളെന്തോ, ഈ പ്രായത്തില്‍ അത് ചെയ്യാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് സാധിച്ചിട്ടില്ല. റൊണാള്‍ഡോ നസാരിയോ, ലയണല്‍ മെസി, നെയ്മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ, മൈക്കല്‍ ഓവന്‍, സിനദിന്‍ സിദാന്‍, റൊണാള്‍ഡീന്യോ… ഇവരാരും തന്നെ യുവതാരത്തെ പോലെ കളിക്കളത്തില്‍ കണ്‍സിസ്റ്റന്‍സിയും കണ്ടിന്യൂയിറ്റിയും പുലര്‍ത്തിയിട്ടില്ല.

ലാമിന്‍ യമാലിനെ പോലെ ഒരു താരത്തെ ഇതിന് മുമ്പ് കണ്ടിട്ടില്ല. മിക്ക ഇതിഹാസ താരങ്ങളും 18 വയസിന് ശേഷമാണ് ഉയര്‍ന്നുവന്നത്. അവരില്‍ പലരും 17ാം വയസില്‍ തന്നെ കളിക്കാനും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ 18ാം വയസിലോ അതിന് ശേഷമോ മാത്രമാണ് അവരുടെ മികച്ച പ്രകടനങ്ങള്‍ പുറത്തുവന്നത്,’ റിയോ ഫെര്‍ഡിനന്റ് പറഞ്ഞു.

ഈ സിസണില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ചാമ്പ്യന്‍സ് ലീഗും ലാലിഗയും കോപ്പ ഡെല്‍ റേ അടക്കമുള്ള മറ്റ് ടൂര്‍ണമെന്റുകളിലുമായി 12 ഗോളുകളാണ് യമാല്‍ സ്വന്തമാക്കിയത്. 17 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.

ലാലിഗയില്‍ കളിച്ച 23 മത്സരത്തില്‍ നിന്നും അഞ്ച് ഗോളുകള്‍ സ്വന്തമാക്കിയ താരം 11 തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചിട്ടുമുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് വീതം ഗോളും അസിസ്റ്റുമാണ് താരത്തിന്റെ പേരിലുള്ളത്.

ചാമ്പ്യന്‍സ് ലീഗില്‍ ഒടുവില്‍ കളിച്ച മത്സരത്തിലും യമാല്‍ ഗോള്‍ നേടിയിരുന്നു. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിമ്പിക് ലൂയീസ് കോംപാനിയില്‍ നടന്ന മത്സരത്തില്‍ ബെന്‍ഫിക്കയായിരുന്നു എതിരാളികള്‍.

ബെന്‍ഫിക്കയ്ക്കെതിരായ രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബാഴ്സ വിജയിച്ചുകയറിയത്. യമാലിന് പുറമെ റഫീന്യ രണ്ട് ഗോളുമായി തിളങ്ങി. ബെന്‍ഫിക്കയ്ക്കായി അര്‍ജന്റീന സൂപ്പര്‍ താരം നിക്കോളാസ് ഓട്ടമെന്‍ഡിയാണ് ആശ്വാസ ഗോള്‍ നേടിയത്.

നേരത്തെ ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ സ്പോര്‍ട് ലിസ്ബോവ എ ബെന്‍ഫിക്കയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു. റഫീന്യയാണ് ഈ മത്സരത്തില്‍ ഗോള്‍ നേടിയത്.

രണ്ട് പാദങ്ങളിലുമായി 4-1 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ബാഴ്സ മുമ്പോട്ട് കുതിച്ചത്.

ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ. ബൊറൂസിയ ഡോര്‍ട്മുണ്ടാണ് എതിരാളികള്‍. ഏപ്രില്‍ പത്തിന് സ്വന്തം തട്ടകത്തിലാണ് ബാഴ്‌സ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ മത്സരം കളിക്കുക.

ഇതിനിടെ മാര്‍ച്ച് 20ന് കോപ്പ കാറ്റലൂണിയയുടെ സെമി ഫൈനലില്‍ എസ്പാന്യോളിനെയും ഏപ്രില്‍ മൂന്നിന് കോപ്പ ഡെല്‍ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെയും ടീമിന് നേരിടാനുണ്ട്. ലീഗ് മത്സരങ്ങള്‍ക്ക് പുറമെയാണിത്.

Content Highlight: Rio Ferdinand praises Lamine Yamal