| Sunday, 21st May 2023, 12:03 pm

കളി തോറ്റെങ്കിലെന്താ, റണ്ണടിച്ചു കയറ്റിയത് ധോണിയുടെ റെക്കോഡിലേക്കല്ലേ; തലയെ മറികടന്ന് ഇന്ത്യയുടെ ഫ്യൂച്ചര്‍ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ കിങ്‌സിനോട് ഒറ്റ റണ്‍സിന് പരാജയപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണിനോട് വിടപറഞ്ഞിരുന്നു. കൊല്‍ക്കത്തയുടെ തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടാനേ സാധിച്ചിരുന്നുള്ളൂ.

അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ ലഖ്‌നൗവിനെ വിറപ്പിച്ച ശേഷമാണ് കൊല്‍ക്കത്ത പരാജയം സമ്മതിച്ചത്. അവസാന ഓവറുകളില്‍ റിങ്കു സിങ് തീയായി ബൗളര്‍മാര്‍ക്ക് മേല്‍ പടര്‍ന്നുകയറിയപ്പോള്‍ ഒരുവേള വിജയം അവര്‍ക്കൊപ്പം നിന്നേക്കുമെന്നും തോന്നിച്ചിരുന്നു.

അവസാന രണ്ട് പന്തില്‍ വിജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ ബൗണ്ടറിയും അവസാന പന്തില്‍ സിക്‌സറും നേടിയാണ് റിങ്കു വീരോചിതമായി കീഴടങ്ങിയത്. അവസാന രണ്ട് ഓവറുകളില്‍ 39 റണ്‍സാണ് കെ.കെ.ആര്‍ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.

33 പന്തില്‍ നിന്നും പുറത്താകാതെ 67 റണ്‍സ് നേടിയാണ് താരം എതിരാളികളെക്കൊണ്ട് പോലും കയ്യടിപ്പിച്ചത്. ആറ് ബൗണ്ടറിയും നാല് സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ രണ്ട് മികച്ച നേട്ടങ്ങളും താരത്തെ തേടിയെത്തിയിരുന്നു. ഇതിലൊന്നാണ് 20ാം ഓവറിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേട്ടം.

ഏറെ കാലമായി ക്രിക്കറ്റ് ലെജന്‍ഡ് എം.എസ്. ധോണി കയ്യടക്കിവെച്ച നേട്ടമാണ് റിങ്കു തന്റെ പേരിലാക്കിയത്.

ചെയ്‌സിങ്ങില്‍ 20ാം ഓവറിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് (മിനിമം 50 റണ്‍സ്)

റിങ്കു സിങ് – 392.86

എം.എസ്. ധോണി – 288.89

രോഹിത് ശര്‍മ – 264.52

ഡേവിഡ് മില്ലര്‍ – 250.00

മാര്‍ക് ബൗച്ചര്‍ – 250.00

ഈ സീസണില്‍ കൊല്‍ക്കത്തക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരവും റിങ്കു സിങ് തന്നെയാണ്. 14 മത്സരത്തില്‍ നിന്നും 149.52 എന്ന പ്രഹരശേഷിയിലും 59.25 എന്ന ആവറേജിലും 474 റണ്‍സാണ് റിങ്കു നേടിയത്. ലഖ്‌നൗവിനെതിരെ അവസാന മത്സരത്തില്‍ നേടിയ 67 നോട്ടൗട്ട് ആണ് സീസണില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, കൊല്‍ക്കത്തക്കെതിരായ വിജയത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫിലും പ്രവേശിച്ചിരുന്നു. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായാണ് ധോണിപ്പട ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയത്.

Content Highlight: Rinku Singh surpasses Dhoni and creates a new record

We use cookies to give you the best possible experience. Learn more