| Tuesday, 16th February 2021, 5:29 pm

ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത മാല ഫോട്ടോഷൂട്ടിനുപയോഗിച്ചു; റിഹാനയുടെ ടോപ് ലെസ്സ് ഫോട്ടോയ്ക്ക് നേരെ സംഘപരിവാര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പോപ് ഗായിക റിഹാനയുടെ ടോപ് ലെസ്സ് ഫോട്ടോഷൂട്ടിനെതിരെ സൈബര്‍ ആക്രമണം രൂക്ഷം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നേരെയാണ് അശ്ലീല കമന്റുമായി ചിലര്‍ രംഗത്തെത്തിയത്.

ഫോട്ടോഷൂട്ടിനിടെ ഹിന്ദു ദൈവമായ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത മാലയാണ് റിഹാന ധരിച്ചിരുന്നത്. ഇതാണ് പുതിയ വിവാദത്തിന് കാരണം.

ഇതേത്തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ആരോപിച്ച് നിരവധി ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്.

തുടര്‍ന്ന് ബി.ജെ.പി നേതാവ് രാം കദം റിയാനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഹിന്ദു ദൈവമായ ഗണപതിയെ പരിഹസിക്കുന്ന റിഹാനയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദുക്കളുടെ ആരാധനമൂര്‍ത്തിയായ ഗണപതിയെ റിഹാന പരിഹസിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെപ്പറ്റിയോ ഇന്ത്യയിലെ സാഹചര്യങ്ങളെപ്പറ്റിയോ റിഹാനയ്ക്ക് യാതൊരു ധാരണയുമില്ലെന്നതിന്റെ തെളിവാണിത്. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും റിഹാനയെ പിന്തുണയ്ക്കുന്നത് നിര്‍ത്തൂ, രാം കദം ട്വിറ്ററിലെഴുതി.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് റിഹാന ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്‌ക്കെതിരെയാണ് ട്വിറ്ററില്‍ അധിക്ഷേപം നടന്നത് അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്‌ക്കെതിരെ ആക്രമണം നടന്നിരുന്നു. ഇവയില്‍ പലതും പ്രസിദ്ധീകരണ യോഗ്യം പോലുമല്ല.

റിഹാനയുടെ ട്വീറ്റിന് പിന്നാലെ അവരെ ആക്രമിച്ച മുന്‍പങ്കാളി ക്രിസ് ബ്രൗണ്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. 2009ലാണ് ക്രിസ് ബ്രൗണ്‍ റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായത്. ഈ ഗാര്‍ഹിക പീഡനങ്ങളെ ന്യായീകരിച്ചും ട്വിറ്ററില്‍ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ‘എന്തുകൊണ്ടാണ് ഇതേപ്പറ്റി നമ്മള്‍ സംസാരിക്കാത്തത്?,’ എന്നായിരുന്നു farmersprotest എന്ന ഹാഷ്ടാഗോട് കൂടി റിഹാന ട്വീറ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rihanna’s  Topless Photo With Ganesha Pendant Sparks Massive Row

We use cookies to give you the best possible experience. Learn more