| Tuesday, 29th June 2021, 6:49 pm

സൈക്കിള്‍ ചവിട്ടിയാല്‍ പോരെ, ആരോഗ്യത്തിനും പ്രകൃതിക്കും ഗുണം; ഇന്ധനവില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് ഊര്‍ജ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രധുമാന്‍ സിംഗ് തോമര്‍.

മാര്‍ക്കറ്റുകളിലേക്ക് പോകുന്നവര്‍ സൈക്കിളില്‍ പോയാല്‍ പോരെ എന്നാണ് സിംഗ് തോമര്‍ ചോദിക്കുന്നത്. പച്ചക്കറി ചന്തകളിലേക്കുള്ള സൈക്കിള്‍ യാത്ര ആളുകളെ ആരോഗ്യവാന്മാരാക്കുമെന്നും പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില വര്‍ധനയില്‍ നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്ന് വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് പ്രധുമാന്‍ സിംഗ് പറഞ്ഞു.

‘നമ്മള്‍ മാര്‍ക്കറ്റിലേക്ക് സൈക്കിളില്‍ പോകാറുണ്ടാ? ഇത് നമ്മെ ആരോഗ്യവാന്‍മാരാക്കും. ഇത് പരിസ്ഥിതി മലിനീകരണം അകറ്റാനും ഗുണം ചെയ്യും. പെട്രോളിലൂടെ ലഭിക്കുന്ന നികുതിപ്പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് വിനിയോഗിക്കുന്നത്’ മന്ത്രി ന്യായീകരിച്ചു.

പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും അത് കേന്ദ്രമാണ് തീരുമാനിക്കുന്നതെന്നും തോമര്‍ പറഞ്ഞു.

അതേസമയം, ഇന്ധനവില ഇന്നും കൂട്ടിയിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഈ മാസം ഇതുവരെ 17 തവണയാണ് ഇന്ധന വില കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 100 രൂപ 79 പൈസയും ഡീസല്‍ 95 രൂപ 74 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 99 രൂപ 3 പൈസയും ഡീസലിന് 94 രൂപ 8 പൈസയുമാണ് നിലവിലെ വില.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: “Ride Cycle To Market,” Says Madhya Pradesh Minister As Fuel Prices Surge

We use cookies to give you the best possible experience. Learn more