| Friday, 31st May 2024, 4:38 pm

അവന്‍ ഒരു പേടിയുമില്ലാതെയാണ് കളിക്കുന്നത്, ടി-20 ലോകകപ്പിലെ ആ റെക്കോഡ് അവന്‍ തന്നെ തൂക്കും!

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ടി-20 ലോകകപ്പിന് ജൂണ്‍ രണ്ട് മുതല്‍ തുടക്കം കുറിക്കുകയാണ്. അനേരിക്കയും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ലോകകപ്പിനോട് അനുബന്ധിച്ച് നടന്ന സൗഹൃദ മത്സരത്തില്‍ ഇന്നലെ ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ പടുകൂറ്റന്‍ വിജയമാണ് ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.

ടോസ് നേടിയ ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് ടീം നേടിയത്. മറുപടിക്കിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് മാത്രം നേടി പരാജയപ്പെടുകയായിരുന്നു.

മത്സരത്തില്‍ ഓസീസ് സ്റ്റാര്‍ ബാറ്റര്‍ ട്രാവിസ് ഹെഡ് കളത്തിലിറങ്ങിയില്ലായിരുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടുന്നത് ഹെഡ് ആയിരിക്കുമെന്ന് പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരവും പരിശീലകനുമായ റിക്കി പോണ്ടിങ്.

‘ലീഡിങ് റണ്‍ ഗെറ്റര്‍ ട്രാവിസ് ഹെഡ് തന്നെയാകുമെന്നാണ് ഞാന്‍ ഊഹിക്കുന്നത്, വൈറ്റ് ബോളിലും റെഡ് ബോളിലും കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ അവന്‍ നന്നായി കളിക്കുന്നുണ്ട്. അവന്‍ പോടിയില്ലാതെയാണ് ക്രിക്കറ്റ് കളിക്കുന്നത്. മറ്റ് മത്സരങ്ങളും അവന് വിജയിക്കാന്‍സാധിക്കും,’ റിക്കി പോണ്ടിങ്.

കഴിഞ്ഞ ഐ.പി.എല്ലില്‍ ഹെഡ് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 15 മത്സരത്തില്‍ നിന്ന് 567 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. മാത്രമല്ല ടി-20യില്‍ താരത്തിന് 26 മത്സരത്തിലെ 25 ഇന്നിങ്‌സില്‍ നിന്ന് 656 റണ്‍സും താരം നേടിയിട്ടുണ്ട്. ഓസീസ് താരങ്ങള്‍ മുഴവനും മികച്ച പ്രകടനമാണ് സമീപ കാലത്ത് നടത്തുന്നത്. ഇതോടെ ഈ ലോകകപ്പ് ഏറെ നിര്‍ണായകമാണ്. 2021ലാണ് ഓസ്‌ട്രേലിയ ആദ്യ ടി-20 കിരീടം സ്വന്തമാക്കുന്നത്.

അതേ സമയം 2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Rickey Ponting Talking About Travis Head

We use cookies to give you the best possible experience. Learn more