| Thursday, 1st July 2021, 1:23 pm

റിക്ടര്‍ സ്‌കെയില്‍ 7.6 ; ദളിത് സ്‌നേഹത്തെക്കുറിച്ചൊരു സിനിമാക്കഥ

മനോജ് തച്ചാണി

I rebel therefore we exist (Albert Camus)

ഒരുതുണ്ട് ഭൂമിയുടെ അധികാരംപോലും നേടാനാകാതെ ലോകത്തിന്റെ ഏതോ മൂലയില്‍ ജീവിക്കുന്ന മനുഷ്യര്‍, കോര്‍പ്പറേറ്റുകളോടും യന്ത്രങ്ങളോടും മത്സരിച്ച് ദയനീയമായി പരാജയപ്പെടുന്ന മനുഷ്യര്‍, വീണ്ടും വീണ്ടും തോറ്റുപോകുന്ന മത്സരത്തില്‍ തളര്‍ന്ന് വീഴുമ്പോഴും പിടഞ്ഞെഴുന്നേറ്റ് ഒരിക്കല്‍ക്കൂടി പൊരുതാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും.

ഇരുളറകളില്‍ പൂട്ടിയിടപ്പെടുമ്പോഴും ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വെളിച്ചമാണ് വീണ്ടും കുതറി നോക്കാനുള്ള അവരുടെ ഉല്‍പ്രേരകം എന്ന് നിസംശയം പറയാം. കുടിയിറക്കപ്പെടുമ്പോഴും അതിജീവനത്തിനുള്ള പാതകള്‍ തിരയുന്ന മനുഷ്യരുടെ കഥയാണ് റിക്ടര്‍ സ്‌കെയില്‍ 7.6 എന്ന സിനിമ.

പ്രശസ്ത ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സൂര്‍ജ് യാങ്ങഡെ അദ്ദേഹത്തിന്റെ ‘കാസ്റ്റ് മാറ്റേഴ്‌സ്’ എന്ന പുസ്തകത്തില്‍ പ്രസക്തമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ദളിത് സ്‌നേഹം എന്ന തലക്കെട്ടിലാണ് പ്രസ്തുത നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ നീളുന്ന അരികുവത്കരണത്തിന്റെയും കൊടിയ പീഡനത്തിന്റെയും ഇരകളായി മാറുമ്പോഴും ദളിത് സമൂഹം എങ്ങനെയാണ് സഹിഷ്ണുതയോടെ നിലനില്‍ക്കുന്നത് എന്നതാണ് സൂര്‍ജ് ഉയര്‍ത്തുന്ന ചോദ്യം.

അതിന്റെ ഉത്തരം ഇപ്രകാരമാണ്. ദളിത് മുത്തശ്ശിമാര്‍ അവരുടെ പേരക്കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് വെറുപ്പിന്റെയോ പ്രതികാരത്തിന്റെയോ പാഠങ്ങളല്ല, മറിച്ച് സ്‌നേഹത്തിന്റെ മന്ത്രമാണ്. ദളിത് സ്‌നേഹം സമുദായത്തിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. തന്നെ നിരന്തരം ആക്രമിക്കുന്ന സമൂഹത്തെ മാത്രമല്ല മണ്ണിനെയും മരത്തെയും പ്രകൃതിയെയും അവര്‍ നിര്‍വാജ്യം സ്‌നേഹിക്കുന്നു. അങ്ങനെ ലോകം നിലനില്‍ക്കുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തുന്ന ഭൂചലനം അതിഭീരമായിരിക്കും. മനുഷ്യനെയും മറ്റു ജീവികളെയും ഭൂമിയില്‍നിന്നും മായ്ച്ചുകളയാന്‍ കഴിവുള്ള അത്തരം ഭൂചലനങ്ങളെപ്പോലെ ഭീകരമാണ് ഭൂമിക്ക് മേലുള്ള മാഫിയ ഇടപെടലുകള്‍. ഇവിടെ വേരറ്റ് വീഴുന്നത് മരങ്ങള്‍ മാത്രമല്ല ഭൂമിയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍കൂടിയാണ്.

ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങളെയാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. ഒപ്പം ദളിത് ജീവിതങ്ങളുടെ മുമ്പൊരിക്കലും കാണാത്ത അനുഭവ ലോകത്തേക്കുകൂടി പ്രേക്ഷകന്‍ കടന്നുചെല്ലേണ്ടതുണ്ട്. ഭ്രാന്തിന്റെ വേലിയേറ്റങ്ങളിലും അവര്‍ കാണുന്ന സ്വപ്നങ്ങളില്‍ പാടവും വരമ്പും തോടും ഒറ്റാലും പുഴമീനുകളുമൊക്കെയാണ്.

നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഒറ്റമുറി വീടിന്റെ ഉള്ളില്‍ ഇത്തരം മതിഭ്രമങ്ങള്‍ അവര്‍ക്ക് പ്രതീക്ഷയും ആശ്വാസവുമാണ്. അവസാനത്തെ തരി മണ്ണും കാര്‍ന്നെടുക്കപ്പെടുമ്പോഴും, അവസാനത്തെ പുഴയും വറ്റിവരണ്ടുപോകുമ്പോഴും മുറ്റത്ത് വീണ്ടുമൊരു മരം നടാനും വെള്ളമൊഴിച്ച് അതിന്റെ വളര്‍ച്ച കാത്തിരിക്കാനും ഒരു മനുഷ്യന് ക്ഷമ മാത്രം പോര , അസാമാന്യ സ്‌നേഹവും വേണം. സിനിമ കാണിച്ചു തരുന്നത് ദളിത് സൈക്കോളജിയുടെ ഇത്തരം ഉള്ളറകള്‍ കൂടിയാണ്.

പരസ്പരം വഴക്കിടുമ്പോള്‍ മാത്രം ശബ്ദം ഉയരുകയും സ്‌നേഹിക്കുമ്പോള്‍ നിശബ്ദരാകുകയും ചെയ്യുന്ന മനുഷ്യ പ്രകൃതിയുടെ ഉദാഹരണമാണ് സിനിമയിലെ അച്ഛനും മകനും. രണ്ട് പുരുഷന്മാര്‍ മാത്രം താമസിക്കുന്ന വീട് ‘ദ മലയ് മാന്‍ ആന്‍ഡ് ഹിസ് ചൈനീസ് ഫാദര്‍ ‘ എന്ന സിംഗപ്പൂര്‍ നാടകത്തിലെ അച്ഛനെയും മകനെയും അവരുടെ ഏകാന്തത നിറഞ്ഞ വീടിനെയും ഓര്‍മിപ്പിക്കുന്നു.

പരസ്പരം കലഹിച്ചും നിരാശയും ഉത്കണ്ഠയും പങ്കുവെച്ചും ജീവിക്കുന്ന രണ്ട് വ്യക്തികളായി അവരെ അവതരിപ്പിക്കുമ്പോഴും അവര്‍തമ്മിലുള്ള സ്‌നേഹത്തിന്റെ അടിയൊഴുക്കുകള്‍ കാല്പനികതയുടെ ഭാരം ഇല്ലാതെ കാണാവുന്നതാണ്.

മലയാള സിനിമയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നതാണ് സിനിമയിലെ ഓരോ കഥാപാത്രവും. കറുത്ത് മെലിഞ്ഞ് ഒട്ടിയ കവിളുകള്‍ ഉള്ള മനുഷ്യരെ സാമൂഹിക ശാസ്ത്രത്തിന്റെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചു നിര്‍ത്തുകയാണ് സംവിധായിക. മൂലധനം ഇല്ലാത്ത മനുഷ്യര്‍ ഭൂമിക്ക് വേണ്ടി പോരാടുമ്പോള്‍ ബൂര്‍ഷകളും പെറ്റിബൂര്‍ഷകളും കോര്‍പറേറ്റുകളും ഫ്രെയിമിന് പുറത്താണ്.

എങ്കിലും അവരുടെ സാന്നിധ്യം അവഗണിക്കാന്‍ കഴിയാത്ത വിധം ഭീകരമാണ്. ഇതേ ഭീകരതയാണ് ഘനീഭവിച്ച് ഭാരിച്ച നിശബ്ദതയായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. കവര്‍ന്നെടുക്കപ്പെടുന്ന മണ്ണിന്റെ ഒപ്പം തന്റെ ചരിത്രവും അസ്തിത്വവും മാഞ്ഞുപോകാതിരിക്കാന്‍ ഒരു ജനത പാട്ടുകള്‍ ഉണ്ടാക്കി പാടുന്നു.

തലമുറകളിലേക്ക് കൈമാറുന്നു. സിനിമ തുടങ്ങുമ്പോള്‍ കറുത്ത സ്‌ക്രീനില്‍നിന്നും കേള്‍ക്കുന്ന കുട്ടപ്പന്‍ മാഷിന്റെ നാടന്‍പാട്ട് കൃത്യമായ രാഷ്ട്രീയം പറയുന്നതാണ്. റിക്ടര്‍ സ്‌കെയില്‍ 7.6 എന്ന സിനിമ സംവദിക്കുന്ന രാഷ്ട്രീയത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന വരികളാണ് അത്.

എഴുപത്തിരണ്ട് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള സിനിമയാണ് റിക്ടര്‍ സ്‌കെയില്‍ 7.6. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അശോകന്‍ പെരിങ്ങോട്, മുരുകന്‍ മാര്‍ട്ടിന്‍ എന്നിവരുടെ പ്രകടനം മികവുറ്റതാണ്. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മികവുപുലര്‍ത്തുമ്പോഴും ശ്വാസം മുട്ടിക്കുന്ന ക്ലൈമാക്‌സ് രംഗത്തിലൂടെ തന്റെ ആദ്യ സിനിമയെ ഗംഭീരമായി അടയാളപ്പെടുത്തിയ സംവിധായിക ജീവ കെ ജെ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

ധാരാളം ദേശീയ, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച റിക്ടര്‍ സ്‌കെയില്‍ 7.6 നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ സംവിധായികക്കുള്ള പുരസ്‌കാരം നേടി ശ്രദ്ധേയമായി. സിനിമ റൂട്ട് വീഡിയോ എന്ന ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

മനോജ് തച്ചാണി

We use cookies to give you the best possible experience. Learn more