| Wednesday, 7th September 2022, 9:06 am

അജിത് ഡോവലിന്റെ സന്ദര്‍ശന ലക്ഷ്യം രാജ്യസുരക്ഷയല്ല, ആര്‍.എസ്.എസുകാരന്റെ വെളിപ്പെടുത്തലിന്റെ ആഘാതം കുറയ്ക്കല്‍: ജസ്റ്റിസ് ബി.ജി. കൊല്‍സെ പാട്ടീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുംബൈ സന്ദര്‍ശിച്ചു. രാജ്യത്തെ സ്‌ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സംഘപരിവാറാണെന്ന മുന്‍ ആര്‍.എസ്.എസുകാരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. സാമൂഹിക പ്രവര്‍ത്തകന്‍ റിട്ട. ജസ്റ്റിസ് ബി.ജി. കൊല്‍സെ പാട്ടീല്‍ ആണ് ഇത്തരത്തില്‍ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുംബൈ സന്ദര്‍ശിക്കാനിരിക്കെ ശനിയാഴ്ചയായിരുന്നു അജിത് ഡോവല്‍ മുംബൈ സന്ദര്‍ശനം നടത്തിയത്.

സന്ദര്‍ശനം രാജ്യസുരക്ഷയോ രാഷ്ട്രീയമോ അല്ലെന്നും മുന്‍ ആര്‍.എസ്.എസുകാരന്‍ യശ്വന്ത് ഷിന്‍ഡെയുടെ വെളിപ്പെടുത്തലിന്റെ ആഘാതം തടയാനാണെന്നും ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ഡി.ജി.പി രജനീഷ് സേത് എന്നിവരുള്‍പ്പെടെ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യശ്വന്ത് ഷിന്‍ഡെയുടെ ബന്ധങ്ങളെക്കുറിച്ചും സാമ്പത്തികസ്രോതസുകളെ കുറിച്ചും അന്വേഷിക്കാനായിരിക്കും കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. യശ്വന്ത് ഷിന്‍ഡെയുമായി ബന്ധമുള്ളവരെ പൊലീസിനെയും എ.ടി.എസിനെയും ഉപയോഗിച്ച് ഉപദ്രവിക്കുകയാവും അവരുടെ അടുത്ത നടപടിയെന്നും കൊല്‍സെ പാട്ടീല്‍ ആരോപിച്ചു.

2006ലെ നാന്ദേഡ് സ്‌ഫോടനക്കേസില്‍ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് യശ്വന്ത് ഷിന്‍ഡെ നാന്ദേഡ് ജോയന്റ് സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഈ സത്യവാങ്മൂലത്തിലാണ് സംഘപരിവാറിനും ബി.ജെ.പിക്കും എതിരായ നിരവധി ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

ബി.ജെ.പിയുടെ രാഷ്ട്രീയനേട്ടത്തിനായി ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ് ദള്‍ സംഘടനകള്‍ രാജ്യത്ത് സ്‌ഫോടനം നടത്തുകയാണെന്നായിരുന്നു ഷിന്‍ഡെ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

ആര്‍.എസ്.എസില്‍ തന്റെ തുടക്കകാലത്ത് ഏഴ് യുവാക്കളെ ജമ്മു-കശ്മീരിലെത്തിച്ച് സൈനികപരിശീലനം നല്‍കിയതായും പിന്നീട് പുണെയില്‍ ബോംബ് നിര്‍മാണ, സ്‌ഫോടന പരിശീലനം നേടിയതായും യശ്വന്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

പൊലീസും മാധ്യമങ്ങളും സംഘപരിവാര്‍ ചെയ്യുന്ന ഭീകരപ്രവര്‍ത്തനങ്ങളെ മുസ്‌ലിങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഷിന്‍ഡെ പറഞ്ഞിരുന്നു.

2006ലെ നന്ദേഡ് കേസില്‍ വിചാരണ നടക്കുന്ന കോടതിയിലാണ് ഷിന്‍ഡെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ തന്നെ കേസില്‍ സാക്ഷിയാക്കണമെന്നും ഷിന്‍ഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

1999ലെ കാര്‍ഗില്‍ യുദ്ധം പോലെ 2016 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണവും പാകിസ്ഥാനെതിരെ നടന്ന മിന്നലാക്രമണവും എല്ലാം ബി.ജെ.പിയുടെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സംശയമുണ്ടെന്നും ഷിന്‍ഡെ കോടതിയെ ബോധിപ്പിച്ചു.

1999ലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി കാര്‍ഗില്‍ യുദ്ധം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും യശ്വന്ത് ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുമതത്തോടുള്ള സ്‌നേഹമാണ് ഇക്കാര്യങ്ങള്‍ തന്നെ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ഷിന്‍ഡെ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

‘ഹിന്ദുമതത്തിനകത്ത് ഭീകരത വളര്‍ത്താനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. എനിക്കത് അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിരപരാധികളായ ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കുകയാണ് അവര്‍. ഹിന്ദു മതത്തോടുള്ള സ്നേഹമാണ് എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചത്,’ യശ്വന്ത് പറയുന്നു.

2004ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് നൂറുകണക്കിന് ബോംബ് സ്ഫോടനങ്ങള്‍ നടത്താന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നുവെന്നും ഇതിന് വേണ്ടി ബോംബ് നിര്‍മാണത്തില്‍ പങ്കെടുത്ത നിരവധി പേരെ താന്‍ പറഞ്ഞ് പിന്തിരിപ്പിച്ചതു കൊണ്ടാണ് അന്ന് സ്ഫോടനങ്ങള്‍ നടക്കാതെ പോയതെന്നും ഷിന്‍ഡെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഷിന്‍ഡെ നല്‍കിയ ഹരജി കോടതി സെപ്റ്റംബര്‍ 22ന് പരിഗണിക്കും. നന്ദേദ് സെഷന്‍സ് കോടതിയായിരിക്കും ഹരജി പരിഗണിക്കുക. അന്നേ ദിവസം തന്നെ മറുപടി നല്‍കണമെന്ന് നാന്ദേഡ് സ്ഫോടന കേസില്‍ വാദം കേള്‍ക്കുന്ന സെഷന്‍സ് കോടതി ജഡ്ജി അശോക് ആര്‍. ധമേച്ച സര്‍ക്കാരിനോട് നിര്‍ദശിച്ചിട്ടുണ്ട്.

Content Highlight:  Retired justice relates to the Mumbai visit of ajit doval

We use cookies to give you the best possible experience. Learn more