Kerala News
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം; യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്ത് എസ്.ഡി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 25, 07:13 am
Tuesday, 25th February 2025, 12:43 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വയനാട് ജില്ലയിലേതൊഴികെയുള്ള വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ എല്‍.ഡി.എഫിന് മുന്നേറ്റം. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 30 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതില്‍ 17 ഇടത്ത് എല്‍.ഡി.എഫും 12 ഇടത്ത് യു.ഡി.എഫും ഒരിടത്ത് എസ്.ഡി.പി.ഐയുമാണ് വിജയിച്ചത്.

തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ഹരികുമാര്‍ വിജയിച്ചു. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് ശ്രീവരാഹം. മുന്‍ കൗണ്‍സിലര്‍ എസ്. വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം ജില്ലയിലെ കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ജറോണ്‍ 169 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പൂവച്ചല്‍ പഞ്ചായത്തിലെ സിറ്റിങ് സീറ്റായ പുളിങ്കോട് വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തുകയും ചെയ്തു. അതേസമയം പാങ്ങോട് ഗ്രാപഞ്ചായത്തിലെ യു.ഡി.എഫ് സീറ്റായിരുന്ന പുലിപ്പാറ വാര്‍ഡ് എസ്.ഡി.പി.ഐ പിടിച്ചെടുത്തു. ഇവിടെ യു.ഡി.എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 674 വോട്ടുകള്‍ക്കാണ് ഇവിടെ എസ്.ഡി.പി.ഐ വിജയിച്ചത്.

കൊല്ലം ജില്ലയില്‍ തെരഞ്ഞടുപ്പ് നടന്ന വാര്‍ഡുകളിലൊന്നിലും അട്ടിമറികള്‍ സംഭവിച്ചില്ല. എല്ലാവരും അവരവരുടെ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. കൊട്ടാരക്കര മുനിസിപ്പാലിറ്റി കല്ലുവാതുക്കള്‍ ഡിവിഷന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് കൊട്ടറ ഡിവിഷന്‍, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കൊച്ചുമാംമൂട് വാര്‍ഡ് ക്ലാപ്പന പഞ്ചായത്ത് പ്രയാര്‍ തെക്ക് ബി വാര്‍ഡുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചല്‍ ഡിവിഷന്‍, ഇടമുളക്കല്‍ പഞ്ചായത്ത് പടിഞ്ഞാറ്റിന്‍കര പഞ്ചായത്ത് എന്നീ വാര്‍ഡുകള്‍ യു.ഡി.എഫും നിലനില്‍ത്തി.

പത്തനംതിട്ടയില്‍ മൂന്ന് വാര്‍ഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോല്‍ ഫലം വന്ന രണ്ടിടങ്ങളില്‍ ഒരിടത്ത് എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫും വിജയിച്ചു. അയിരൂര്‍ പഞ്ചായത്തിലെ തടിയൂര്‍ വാര്‍ഡില്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രീത നായര്‍ 106 വോട്ടുകള്‍ക്ക് വിജയച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് ഗ്യാലക്‌സി നഗര്‍ വാര്‍ഡില്‍ എല്‍.ഡി.എഫിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ശോഭിക ഗോപി 152 വോട്ടുകള്‍ക്ക് വിജയിച്ചു.

ആലപ്പുഴ ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്ത് പാലോടം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മംഗളാനന്ദന്‍ 107 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ മുട്ടാര്‍ ഗ്രാമപഞ്ചായത്ത് മിത്രക്കാരി ഈസ്റ്റ് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്‍സി 15 വോട്ടുകള്‍ക്കും വിജയിച്ചു.

കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്തിലെ ജി.വി. സ്‌കൂള്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രജിത വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി അശ്വതിയെയാണ് 235 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്.

ഇടുക്കിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ദൈവംമേട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ബിനും വിജയിച്ചു. 7 വോട്ടനാണ് എല്‍.ഡി.എഫ് വിജയം.

എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നിടങ്ങളില്‍ യു.ഡി.എഫും ഒരിടത്ത് എല്‍.ഡി.എഫും വിജയിച്ചു. ജില്ലയിലെ കോതമംഗലം പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പനങ്കര വാര്‍ഡില്‍ എല്‍.ഡി.എഫ് അട്ടിമറി വിജയം നേടി. ഇതോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അമല്‍രാജാണ് ഇവിടെ വിജയിച്ചത്. 483 വോട്ടുകള്‍ക്കാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. അശമന്നൂര്‍ ഗ്രാപഞ്ചായത്ത് മതല തെക്ക് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ എന്‍.എം. നൗഷാദ് വിജയിച്ചപ്പോള്‍ മൂവാറ്റപുഴ മുനിസിപ്പാലിറ്റി ഈസ്റ്റ് ഹൈസ്‌കൂള്‍ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോര്‍ക്കുട്ടി ചാക്കോയും വിജയിച്ചു. പായിപ്ര ഗ്രാപഞ്ചായത്ത് നിരപ്പ് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുജാതയും വിജയിച്ചു.

തൃശൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് മാന്തോപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.ഐ.എമ്മില്‍ നിന്നുള്ള ഷഹര്‍ബാനാണ് ഇവിടെ വിജയിച്ചത്. പാലക്കാട് മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് കീഴ്പാടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. സി.പി.ഐ.എമ്മിന്റെ പി.ബി. പ്രഷോഭാണ് ഇവിടെ വിജയിച്ചത്. 346 വോട്ടിന്റെ ഭൂരിപക്ഷത്താണ് എല്‍.ഡി.എഫ് വിജയം.

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളും യു.ഡി.എഫ് നിലനിര്‍ത്തി. കരുളായി ഗ്രാമപഞ്ചായത്ത് ചക്കിട്ടാമല വാര്‍ഡില്‍ മുസ്‌ലിം ലീഗിലെ വിപിനും തിരുനാവായ ഗ്രാമപഞ്ചായത്ത് എടക്കുളം ഈസ്റ്റ് വാര്‍ഡില്‍ കോണ്‍ഗ്രസിലെ അബ്ദുല്‍ ജബ്ബാറും വിജയിച്ചു.

കോഴിക്കോട് ജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്ത് കുഞ്ഞല്ലൂരില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ നിന്നുള്ള പുതിയോട്ടില്‍ അജയന്‍ 20 വോട്ടുകള്‍ക്ക് വിജയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശരണ്യ സുരേന്ദ്രന്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലിം ലീഗില്‍ നിന്നുള്ള എം.വി. അബ്ദുള്ളയെ 499 വോട്ടുകള്‍ക്കാണ് ശരണ്യ പരാജയപ്പെടുത്തിയത്.

കാസര്‍കോഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. രണ്ടിടങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വോട്ടെടുപ്പ് നടന്ന കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അയറോട്ട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സൂര്യ ഗോപാലന്‍ വിജയിച്ചു. ജില്ലയിലെ മടിക്കൈ പഞ്ചായത്ത് കോളിക്കുന്ന് വാര്‍ഡിലും കയ്യൂര്‍ പഞ്ചായത്ത് പള്ളിപ്പാറ വാര്‍ഡിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

content highlights: Results of by-elections to local bodies kerala 2025 February