| Wednesday, 31st July 2024, 9:18 am

'പിന്തുണയില്‍ നന്ദിയറിക്കുന്നു'; ആരും ഒറ്റപ്പെട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പ്രതികരിച്ച് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ. കേരളത്തിന് ലഭിക്കുന്നത് വലിയ പിന്തുണയാണെന്ന് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ജില്ലയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ തടസമുണ്ടാക്കരുതെന്നും കളക്ടര്‍ പറഞ്ഞു. ഇന്നലെയും സമാന നിര്‍ദേശം കളക്ടര്‍ ഡി.ആര്‍. മേഘശ്രീ പുറപ്പെടുവിച്ചിരുന്നു.

പരീശീലനം ലഭിച്ചവരുടെ സാന്നിധ്യമാണ് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. പ്രാദേശികമായുള്ള പിന്തുണയും രക്ഷാപ്രവര്‍ത്തനത്തിന് ലഭിക്കുന്നുണ്ട്. കേരളത്തിന് താങ്ങാകുന്ന എല്ലാവര്‍ക്കും ജില്ലാ കളക്ടര്‍ നന്ദി അറിയിക്കുകയും ചെയ്തു.

‘വയനാട് ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണ്. ഏവരും ഒറ്റക്കെട്ടായി സര്‍ക്കാരിന്റെ നേതൃത്വത്തിന് കീഴില്‍ അണിനിരന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നമ്മള്‍ ഒരുമിച്ച് ഈ ദുരന്തത്തെ അതിജീവിക്കും,’ എന്നാണ് ചൊവ്വാഴ്ച ഫേസ്ബുക്കിലൂടെ കളക്ടര്‍ പ്രതികരിച്ചത്. ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങളില്‍ എത്തുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം വയനാട് ഉരുള്‍പൊട്ടലിലെ മരണസംഖ്യ 150 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 50 ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 191 പേര്‍ നിലവില്‍ ചികിത്സയിലാണ്. വയനാട്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ മഴ കുറഞ്ഞ സാഹചര്യമാണ് ജില്ലയില്‍. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ആശ്വാസകരമാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 98 പേരെ കാണാനില്ലെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 143 മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയായി.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ തീവ്രതാ പ്രദേശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചയാകുന്നുണ്ട്.

Content Highlight: Responding to the Mundakai-Churalmala landslide, District Collector D.R. Mr. Meghasree

We use cookies to give you the best possible experience. Learn more