| Thursday, 27th February 2020, 4:15 pm

Video: തീവെച്ച് നശിപ്പിച്ച പള്ളിക്ക് മുന്‍പില്‍ കത്തിയെരിഞ്ഞ ഖുറാന്‍ പേജുകള്‍ ശേഖരിക്കാന്‍ സഹായിച്ച് ഹിന്ദുയുവാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ അശോക് വിഹാറില്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ച മുസ്‌ലീം പള്ളിക്ക് മുന്‍പില്‍ കത്തിയെരിഞ്ഞ വിശുദ്ധ ഖുറാന്റെ പേജുകള്‍ ശേഖരിച്ച് ഹിന്ദു യുവാക്കള്‍.

പള്ളിക്ക് മുന്‍പില്‍ മുസ്‌ലീം യുവാക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഹിന്ദുക്കളും ഖുറാന്റെ പേജുകള്‍ ശേഖരിച്ചത്. പള്ളിക്ക് മുന്‍പിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു പേജുകള്‍. ഈ പേജുകളാണ് യുവാക്കള്‍ നിലത്തിരുന്നത് പെറുക്കിയെടുത്തത്.

‘ഈ ഐക്യമാണ് ബി.ജെ.പിക്ക് തകര്‍ക്കേണ്ടത്’ എന്നുപറഞ്ഞ് നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. പള്ളിയിലെത്തിയ അക്രമികള്‍ പള്ളിയില്‍ തീയിടുകയും പള്ളിക്കുള്ളില്‍ നിന്നും ഖുറാന്‍ എടുത്തുകൊണ്ട് വന്ന് കീറിയെറികയും കത്തിക്കുകയുമായിരുന്നു.

ഫെബ്രുവരി 25 നായിരുന്നു ദല്‍ഹി അശോക് നഗറിലെ പള്ളി അക്രമികള്‍ തീയിട്ടത്. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികള്‍ പള്ളിക്കുള്ളില്‍ പ്രവേശിക്കുകയും ഹനുമാന്റെ ചിത്രമുള്ള പതാക പള്ളിക്ക് മുകളില്‍ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും ജയ് ശ്രീറാം എന്നും തുടങ്ങുന്ന മുദ്രാവാക്യങ്ങളായിരുന്നു അക്രമികള്‍ വിളിച്ചുകൊണ്ടിരുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഇവര്‍ പള്ളിക്ക് തീയിട്ടത്. പള്ളിക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന എല്ലാ കടകളും കൊള്ളടിക്കുകയും ഇതിന് ശേഷം കടകള്‍ക്ക് തീയിടുകയുമായിരുന്നു ഇവര്‍. പൊലീസില്‍ വിവരം അറിയിച്ചെങ്കിലും ആരും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more