'ഗസയില്‍ യുദ്ധം ചെയ്യാന്‍ തയ്യാറല്ല'; കത്തില്‍ ഒപ്പുവെച്ച് ഇസ്രഈലിലെ റിസേര്‍വ് സൈനികര്‍
World News
'ഗസയില്‍ യുദ്ധം ചെയ്യാന്‍ തയ്യാറല്ല'; കത്തില്‍ ഒപ്പുവെച്ച് ഇസ്രഈലിലെ റിസേര്‍വ് സൈനികര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2024, 5:36 pm

ടെല്‍ അവീവ്: നെതന്യാഹു സര്‍ക്കാരിന് തിരിച്ചടി. ഗസയില്‍ ഔദ്യോഗിക സൈന്യത്തോടൊപ്പം യുദ്ധം ചെയ്യാന്‍ തയ്യാറല്ലെന്ന് റിസേര്‍വ് സൈനികര്‍ പറഞ്ഞു. യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച് ഡസന്‍ക്കണക്കിന് സൈനികര്‍ സംയുക്ത കത്തില്‍ ഒപ്പുവെച്ചു.

ഇസ്രഈലിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ 16 അംഗങ്ങളും ഹോം ഫ്രണ്ട് കമാന്‍ഡില്‍ നിന്നുള്ള ഏഴ് പേരും ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാലാള്‍പ്പട, കോംബാറ്റ് എഞ്ചിനീയറിങ്, കവച യൂണിറ്റുകള്‍, എലൈറ്റ് യൂണിറ്റുകള്‍ എന്നിവയിലെ മറ്റുള്ള കമാന്‍ഡര്‍മാരും യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചു.

Also Read: പരിക്കേറ്റ ഫലസ്തീനിയെ ഇസ്രഈൽ സൈനിക ജീപ്പിൽ കെട്ടിയിട്ട സംഭവം; പ്രതികരണവുമായി യു.എസ്

ബന്ദി കൈമാറ്റത്തിന് മുന്നോടിയായുള്ള റഫയിലെ സൈനിക നടപടിയില്‍ സൈന്യത്തോടൊപ്പം ചേരാന്‍ തങ്ങളുടെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് റിസേര്‍വ് സൈനികര്‍ കത്തില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ഔദ്യോഗിക സൈനിക വിഭാഗത്തിലെ സ്ഥിരാംഗങ്ങളല്ല ഇവര്‍. ആവശ്യം വരുന്ന സാഹചര്യങ്ങളില്‍ മാത്രം സൈനിക നടപടികള്‍ക്കായി സര്‍ക്കാര്‍ ക്ഷണിക്കുന്ന കമാന്‍ഡര്‍മാരാണ് റിസേര്‍വ് ഉദ്യോഗസ്ഥര്‍.

കത്തില്‍ ഒപ്പുവെച്ച യുവാക്കളില്‍ ഭൂരിഭാഗവും സമപ്രായക്കാരാണ്. ഇവര്‍ ഇസ്രഈലിലെ ന്യൂനപക്ഷങ്ങളാണെന്ന് സമ്മതിക്കുന്നതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഫയിലെ വെടിവെപ്പ്, ഹമാസിന്റെ കരാര്‍ ഇസ്രഈല്‍ അംഗീകരിക്കാതിരിക്കുന്നത് തുടങ്ങിയ വിഷയങ്ങള്‍ സൈനികരെ യുദ്ധം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം എന്തായി മാറുമെന്നതില്‍ വ്യക്തതയില്ല. റഫയിലെ ആക്രമണങ്ങള്‍ ഇസ്രഈലി ബന്ദികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് പകരം കൊലപ്പെടുത്തുകയാണെന്നും റിസേര്‍വ് സൈനികര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: ലോക്‌സഭാ സ്പീക്കര് സ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം മത്സരത്തിന്; കൊടിക്കുന്നില് സുരേഷ് സ്ഥാനാര്ത്ഥി

Also Read: അഞ്ച് വര്ഷത്തെ ജയില്വാസം; വിക്കിലീക്‌സ് സ്ഥാപകന് ജൂലിയന് അസാന്ജ് ജയില്മോചിതനായി

കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സൈന്യമായ ഐ.ഡി.എഫ്, ഫലസ്തീന്‍ യുവാവിനെ വാഹനത്തില്‍ കെട്ടിയിട്ട് മനുഷ്യ കവചമാക്കിയതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സൈന്യത്തിന്റെ നടപടിയെ വിമര്‍ശിച്ച് യു.എസും രംഗത്തെത്തി. ഇസ്രഈല്‍ സൈനികരുടെ ക്രൂരത ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതികള്‍ക്കെതിരെ ഉടന്‍ അന്വേഷണം നടത്തുമെന്നും തക്കതായ ശിക്ഷ നല്‍കുമെന്നുമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രതികരിച്ചത്.

Content Highlight: Reserve soldiers said they were not ready to fight alongside the official army in Gaza