സംവരണം; രാഹുലിനെതിരെ പ്രതികരിക്കാന്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തിയിരുന്നതായി അംബേദ്കറിന്റെ കൊച്ചുമകന്‍
national news
സംവരണം; രാഹുലിനെതിരെ പ്രതികരിക്കാന്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തിയിരുന്നതായി അംബേദ്കറിന്റെ കൊച്ചുമകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2024, 8:51 am

ന്യൂദല്‍ഹി: സംവരണവുമായി ബന്ധപ്പെട്ട് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കാന്‍ ബി.ജെ.പി സമ്മര്‍ദം ചെലുത്തിയിരുന്നതായി ബി.ആര്‍. അംബേദ്കറിന്റെ കൊച്ചുമകന്‍ രാജരത്‌ന അംബേദ്കറിന്റെ വെളിപ്പെടുത്തല്‍.

രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന സമ്മര്‍ദവുമായി ബി.ജെ.പി തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. രണ്ട് ദിവസത്തിലേറെ ഇതേ ആവശ്യവുമായി ചില ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ലെന്നും അദ്ദേഹം പറയുന്നു.

ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ടുള്ള രാജരത്‌ന അംബേദ്കറിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമൂഹത്തിന്റെ പിന്തുണയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തന്നോട് എന്തെങ്കിലും ചെയ്യണമെന്ന് പറയാന്‍ സമൂഹത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു. തന്നോട് ആജ്ഞാപിക്കാന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

വാഷിങ്ടണ്‍ സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ ഗാന്ധി സംവരണത്തെ കുറിച്ച് നടത്തിയ പ്രസ്താവനകളാണ് ബി.ജെ.പി വലിയ തോതില്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ സംവരണം അവസാനിപ്പിക്കണമെന്ന് വിദേശത്ത് പോയി സംസാരിച്ചു എന്നായിരുന്നു ബി.ജെ.പിയുടെ നുണപ്രചരണങ്ങളില്‍ പ്രധാനപ്പെട്ടത്.

വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്ന് വിവിധ ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. മന്ത്രിമാരും ദേശീയ നേതാക്കളും ഉള്‍പ്പടെ ഈ നുണപ്രചരണങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. സംവരണം അവസാനിപ്പിക്കുന്ന തരത്തില്‍ ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ സംവരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

content highlights: reservation; Ambedkar’s Grandson Says BJP Was Pressured To Respond Against Rahul