'ഏത് നിമിഷവും എനിക്ക് മരണം പോലും സംഭവിക്കാം, ഉത്തരവാദികള്‍ ഇവരായിരിക്കും'; ജാതിവിവേചനത്തിനെതിരെ നിരാഹാരത്തിലുള്ള ഗവേഷക ദീപ പി. മോഹനന്റെ തുറന്ന കത്ത്
Kerala News
'ഏത് നിമിഷവും എനിക്ക് മരണം പോലും സംഭവിക്കാം, ഉത്തരവാദികള്‍ ഇവരായിരിക്കും'; ജാതിവിവേചനത്തിനെതിരെ നിരാഹാരത്തിലുള്ള ഗവേഷക ദീപ പി. മോഹനന്റെ തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st October 2021, 6:42 pm

കൊച്ചി: തന്റെ ആരോഗ്യസ്ഥിതി അപകടത്തിലായിക്കൊണ്ടിരിക്കുകയാണെന്നും ഏത് നിമിഷവും തനിക്ക് മരണം പോലും സംഭവിക്കാമെന്നും എം.ജി. യൂണിവേഴ്സിറ്റിയിലെ ജാതിവിവേചനത്തിനെതിരെ പ്രതിഷേധിക്കുന്ന ഗവേഷക ദീപ പി. മോഹനന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷമായി ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം  നിഷേധിക്കപ്പെട്ട് അതികഠിനമായ സാഹചര്യത്തിലൂടെയാണ് താന്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

‘മഹാത്മ ഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്‍പില്‍ നടത്തിവരുന്ന നിരാഹാര സമരം എന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു. ഏത് നിമിഷവും എനിക്ക് മരണം പോലും സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിന്‍ കഴിക്കുന്ന ആളാണ് ഞാന്‍.

കൂടാതെ small congenital VSD യും ഉണ്ട്. ആയതിനാല്‍ ഈ നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാല്‍ അതിന് പരിപൂര്‍ണ്ണ ഉത്തരവാദികള്‍ വൈസ് ചാന്‍സിലര്‍ സാബു തോമസ്, IIUCNN ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍, റിസര്‍ച്ച് ഗൈഡ് ഡോ. രാധാകൃഷ്ണന്‍ ഇ.കെയും ഈ ഭരണകൂടവും മാത്രമായിരിക്കും,’ ദീപ പി. മോഹനന്‍ കത്തില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ കൂടി കടന്നുപോകുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട് എന്തിനാണ് എന്റെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവന്‍ വെടിഞ്ഞതെന്ന്. പക്ഷേ നീതി ലഭിയ്ക്കാതെ സമരത്തില്‍ നിന്നും പിന്മാറാന്‍ എനിയ്ക്കാവില്ല. എന്റെ ജനതയ്ക്ക് വേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ. തോറ്റ് പോയ ഒരുപാട് പേര്‍ക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് ജീവിതം സമരം തന്നെയാണെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

2011ലാണ് ദീപാ പി. മോഹന്‍ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും തുടങ്ങി. പക്ഷേ, ദലിത് വിദ്യാര്‍ത്ഥിയായ ദീപക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിക്കാതിരിക്കുകയായിരുന്നു. ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:   protests against caste discrimination Researcher  Deepa P Mohanan’s open letter