| Monday, 24th August 2020, 7:38 pm

നോര്‍ത്ത് കൊറിയന്‍ മാട്രിയാര്‍ക്കി ബിഗിന്‍സ്? കിമ്മിനു ശേഷം സഹോദരി ഭരണമേറ്റെടുത്താല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന അന്താരാഷട്ര റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണ്, രാജ്യത്തിന്റെ അധികാരം സഹോദരി കിം യോ ജോങ് ഏറ്റെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്‌റ് കിം ഡേ ജംഗിന്റെ സഹായിയായിരുന്ന ചാങ് സോങ് മിന്നിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ദേശീയ മാധ്യമത്തില്‍ നിന്നും ഇതു സംബന്ധിച്ച് ഇതുവരെ ഒരു അറിയിപ്പും വന്നിട്ടില്ല.

അതേ സമയം കിമ്മിന്റെ ആരോഗ്യ നില മോശമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രവുമല്ല സഹോദരി കിം യോ ജോങിന് അധികാരത്തില്‍ ചില സുപ്രധാന കയറ്റവും അടുത്തിടെ ലഭിക്കുകയും മുമ്പെത്താക്കാള്‍ കൂടുതല്‍ ഇവര്‍ മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഉത്തരകൊറിയന്‍ അധികാരിയായി കിം യോ ജോങിനെ നേരിട്ട് നിയമിച്ചില്ലെങ്കിലും ഭരണ നിയന്ത്രണം ഇവരുടെ കൈയ്യില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ കിം ജോങ് ഉന്നിന്റെ സഹോദരിയുടെ രാഷ്ട്രീയ, ഭരണ പാടവം ചര്‍ച്ചയാവുകയാണ്.

കാര്‍ക്കശ്യത്തില്‍ കിമ്മിനോടൊപ്പം സഹോദരിയും

കിം ജോങ് ഉന്നിന്റെ അതേ കാര്‍ക്കശ്യ മനോഭാവം തന്നെയാണ് സഹോദരിക്കും. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനോ, പ്രകോപനങ്ങള്‍ക്ക് പ്രതികരണം നല്‍കാനോ കിം യോ ജോങിന് യാതൊരു മടിയുമില്ല.

കഴിഞ്ഞ ജൂണ്‍മാസത്തില്‍ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ അസ്വാരസ്യം രൂക്ഷമായപ്പോള്‍ പ്രശ്‌നങ്ങള്‍ക്കിടയിലെ കിം യോ ജോങിന്റെ സാന്നിധ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ദക്ഷിണ കൊറിയയില്‍ നിന്നുമുണ്ടായ പ്രകോപനത്തിന് കിമ്മിന് പകരം മറുപടി നല്‍കിയത് സഹോദരിയായിരുന്നു. കിമ്മിനെതിരെ ലഘുലേഖകള്‍ ജനങ്ങള്‍ക്കായി ഉത്തരകൊറിയയിലേക്കയച്ച ദക്ഷിണകൊറിയന്‍ അധികൃതരുടെ നടപടിക്ക് മുന്നറിയിപ്പ് നല്‍കിയത് ഇവരായിരുന്നു. ദക്ഷിണകൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നും സമവായത്തിനായി ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ച ലെയ്സണ്‍ ഓഫീസ് തകര്‍ക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.

പിന്നാലെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസ് തകരുകയും അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് ഉത്തരകൊറിയന്‍ സൈന്യം ഔദ്യോഗികമായി പ്രസ്താവനയിറക്കുകയും ചെയ്തു.

കിമ്മിന്റെ പ്രതിനിധിയും പോളിസി കോര്‍ഡിനേറ്ററും പാര്‍ട്ടി ഡെപ്യൂട്ടി ഡിപാര്‍ട്മെന്റ് ചീഫുമായ കിം യോ ജോങിന് തന്റെ സ്ഥാനത്തേക്കാളും വലിയ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

നേരത്തെ ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘന ആരോപണങ്ങളുടെ പേരില്‍ ഇവര്‍ 2017 ല്‍ അമേരിക്കയുടെ വിലക്കും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.

ഭരണത്തില്‍ കിം യോ ജോങ്ങിനുള്ള സാധ്യതകള്‍

ഉത്തരകൊറിയയില്‍ അമേരിക്കക്കെതിരെയും ദക്ഷിണകൊറിയക്കെതിരെയും നില്‍ക്കാന്‍ കഴിയുന്ന ഒരു നേതാവിന് മാത്രമേ രാഷ്ട്രീയ ഭാവി ഉള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പിന്നെ ഇതിനു കെല്‍പ്പുള്ളത് കിം യോ ജോങിനാണ്.

മാത്രവുമല്ല കിമ്മിന്റെ മക്കള്‍ തീരെ ചെറുപ്പമാണ്. കിം ജോങ് ഉന്നിന് ഭാര്യയായ റി സൊല്‍ ജുവില്‍ മൂന്ന് മക്കളുണ്ട്. 2017 ലാണ് മൂന്നാമത്തെ കുട്ടി ജനിച്ചതെന്നാണ് വിവരം. ഇനി മറ്റു സാധ്യതാ പട്ടികയിലുള്ളവര്‍ക്കും ചെറിയ സാധ്യത മാത്രമാണുള്ളത്.

കിമ്മിന്റെ മൂത്തസഹോദരനായ കിം ജോങ് ചോലാണ് സാധ്യതയിലുള്ളത്. എന്നാല്‍ ഇദ്ദേഹത്തിനാകട്ടെ രാഷട്രീയത്തില്‍ യാതൊരു താല്‍പര്യവും ഇല്ല. ഇദ്ദേഹം ഒരു മികച്ച ഗിറ്റാര്‍ പ്ലേയറാണ്. ഇദ്ദേഹത്തിന് ഭരണം നടത്താന്‍ ആവശ്യമായ ‘പൗരുഷം’ ഇല്ലെന്നാണ് പിതാവ് കിം ജോങ് ഇല്‍ ഒരു വേള അഭിപ്രായപ്പെട്ടത്.

മറ്റൊരു സാധ്യതയുള്ളത് അമ്മാവന്‍ കിം പ്യോങ് ഇല്ലാണ്. 65 കാരനായ ഇദ്ദേഹത്തെ എത്ര മാത്രം ജനങ്ങള്‍ സ്വീകരിക്കുമെന്നതില്‍ സംശയമുണ്ട്. പിന്നീടുള്ളത് കിം കുടുംബത്തില്‍ നിന്നും പുറത്തുള്ള ചൊ റൗംഗ് ഹെ എന്ന സുപ്രീം അസംബ്ലി പീപ്പിള്‍സ് ലീഡറാണ്. കിം യോ ജോങുമായി താരതമ്യം ചെയ്യുമ്പോള്‍ ഇദ്ദേഹത്തിന് വലിയ താരമൂല്യ മൊന്നും ഉത്തരകൊറിയയിലില്ല.

കിം യോ ജോങ്ങിനുള്ള തടസ്സങ്ങള്‍

ഉത്തരകൊറിയന്‍ രാഷ്ട്ര പിതാവായ കിം ഇല്‍ സങിന്റെ കൊച്ചുമകളായ കിം യോ ജോങിന് കിമ്മിനോളം രാഷ്ട്രീയ പ്രസക്തി കൈവരിക്കുന്നതില്‍ തടസ്സം സ്ത്രീ അധികാരികളെ അംഗീകരിക്കുന്നതിനുള്ള ഉത്തരകൊറിയന്‍ സമൂഹത്തിന്റെ മടിയാണ്. എന്നാല്‍ ഇത്തരം ചിന്താഗതികളെ കിമ്മിന്റെ സഹോദരി അതിവേഗമാണ് മറികടക്കുന്നതെന്നാണ് നിരീക്ഷകരുടെ പക്ഷം.

പ്രിയപ്പെട്ട സഹോദരി

കിം ജോങ് ഉന്നിനും സഹോദരിക്കുമിടയില്‍ പ്രത്യേക ആത്മ ബന്ധം ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ജീവിത സാഹചര്യങ്ങള്‍ ആ തരത്തില്‍ ഇരുവരെയും പരുവപ്പെടുത്തിയിട്ടുണ്ട്.

കിമ്മിനേക്കാളും നാലു വയസിളപ്പമാണ് ഇവര്‍ക്ക്. കിമ്മും ജോങും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരുമിച്ചാണ് രഹസ്യമായി പഠിച്ചത്. ബോഡി ഗാര്‍ഡ്‌സുകള്‍ക്കും അതീവ സുരക്ഷയ്ക്കുമിടയിലുള്ള ഈ രഹസ്യ ജീവിതത്തിനിടെ ഇരു സഹോദരങ്ങളും തമ്മില്‍ വല്ലാത്ത ആത്മ ബന്ധവും ഉടലെടുത്തിട്ടുണ്ട്.

‘ അവര്‍ ഫലത്തില്‍ വിദേശത്ത് ഒരുമിച്ചായിരുന്നു. ഇരുവര്‍ക്കും ഭാവി എന്താകുമെന്നറിയാമായിരുന്നു. അവര്‍ക്ക് പൊതുവായി ഒരു ഭാവി ഉണ്ടെന്നുള്ള ബോധം ഉണ്ടായിരിക്കണം. തല്‍ഫലമായി അവള്‍ക്ക് അവരുടെ സഹോദരന്റെ നിരുപാധിക വിശ്വാസം നേടാനായി,’ സിയൂളിലെ യോന്‍സൈ സര്‍വകലാശാലയില്‍ ഉത്തരകൊറിയന്‍ പഠന വിഭാഗത്തിലെ ഗവേഷകനായ യോങ് ഷിക്ക് ബോങ് പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more