| Thursday, 18th July 2024, 4:05 pm

അമേരിക്കയില്‍ ലോകകപ്പ് നടത്തി, പിന്നാലെ ഐ.സി.സിക്ക് എട്ടിന്റെ പണി; ഞെട്ടലില്‍ ക്രിക്കറ്റ് അസോസിയേഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നാളത്തെ കിരീട വരള്‍ച്ച്ക്ക് അന്ത്യമിട്ടാണ് ഇന്ത്യ 2024 ഐ.സി.സി കിരീടം സ്വന്തമാക്കിയത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

2007ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടി-20 കിരീടവും 2013ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഐ.സി.സി കിരീടനേട്ടവുമാണിത്.

2024 ലോകകപ്പ് ഇന്ത്യക്ക് സന്തോഷമാണ് നല്‍കിയതെങ്കില്‍ വമ്പന്‍ തിരിച്ചടിയാണ് ഐ.സി.സിക്ക് നല്‍കിയത്. അമേരിക്കയില്‍ ലോകകപ്പ് സംഘടിപ്പിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് 160 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തുന്നത്.

അമേരിക്കയില്‍ ക്രിക്കറ്റ് വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഐ.സി.സി ഇവിടെ ലോകകപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം തിരിച്ചടിയായെന്നും ഐ.സി.സിക്ക് വന്‍ സാമ്പത്തിന് നഷ്ടം ഉണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് വേദികളിലായാണ് അമേരിക്കയില്‍ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്‌റ്റേഡിയം, ടെക്‌സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയം, ലൗഡര്‍ ഹില്ലിലെ സെന്‍ട്രല്‍ ബോവാര്‍ഡ് റീജ്യണല്‍ പാര്‍ക് എന്നിവയായിരുന്നു ലോകകപ്പിനുള്ള അമേരിക്കന്‍ സ്റ്റേഡിയങ്ങള്‍.

ഹോം ടീമിന്റെയും ഇന്ത്യയുടെയും പാകിസ്ഥാന്റെയും മത്സരങ്ങള്‍ക്കായി ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് കൂട്ടമായി എത്തിയിരുന്നു.

പക്ഷേ ഇതൊന്നും 20 ടീമുകളെ ഉള്‍പ്പെടുത്തി നടത്തിയ ലോകകപ്പിന്റെ ചെലവുകള്‍ മറികടക്കാന്‍ പോന്നതായിരുന്നില്ല. രണ്ട് രാജ്യങ്ങളിലായി ലോകകപ്പ് നടത്തിയത് സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഐ.സി.സിയുടെ വാര്‍ഷിക സമ്മേളനം കൊളംബോയില്‍ നടക്കാനിരിക്കുകയാണ്. ജൂലൈ 19 മുതല്‍ നാല് ദിവസമാണ് സമ്മേളനം നടക്കുക. ഇതില്‍ ലോകകപ്പിനെ തുടര്‍ന്നുള്ള സാമ്പത്തിക നഷ്ടവും ചര്‍ച്ചയാകും.

Content Highlight:  Reports says  ICC Lose 160 Crores, Hosting The T20 World Cup 2024

We use cookies to give you the best possible experience. Learn more