| Sunday, 22nd January 2023, 9:18 am

സ്വീഡനില്‍ എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം; അംബാസഡറെ വിളിച്ചുവരുത്തി തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സറ്റോക്ക്‌ഹോം: തുര്‍ക്കി വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി സ്വീഡനില്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തിന് വലതുപക്ഷ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് സ്വീഡിഷ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്.

സംഭവത്തില്‍ അങ്കാറയിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയ തുര്‍ക്കി വിശദീകരണം ചോദിച്ചു.

വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സ്വീഡനിലെ തീവ്ര വലതുപക്ഷ നേതാവ് റാസ്മസ് പലുദന് (Rasmus Paludan) തുര്‍ക്കി എംബസിക്ക് മുന്നില്‍വെച്ച് ഖുര്‍ആന്‍ കത്തിക്കാനുള്ള അനുമതി നല്‍കിയത് സ്വീഡിഷ് സര്‍ക്കാരാണ്.

സംഭവസമയത്ത് റാസ്മസ് പലുഡന്‍ സ്വീഡിഷ് പൊലീസിന്റെ സംരക്ഷണയിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ തുര്‍ക്കി അപലപിക്കുന്നതായി സ്വീഡിഷ് അംബാസഡറെ വളരെ കൃത്യമായി ബോധിപ്പിച്ചിട്ടുണ്ടെന്നും ഖുര്‍ആന്‍ കത്തിച്ച പ്രവര്‍ത്തി പ്രകോപനപരവും വ്യക്തമായും വിദ്വേഷ കുറ്റകൃത്യവുമാണെന്ന് പറഞ്ഞതായും തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി.

”സ്വീഡന്റെ നിലപാട് ഒട്ടും സ്വീകാര്യമല്ല. ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും ജനാധിപത്യ അവകാശങ്ങളുടെ മറവില്‍ ഇത്തരം വിശുദ്ധ മൂല്യങ്ങളെ അവഹേളിക്കുന്നതിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നുമാണ് ഞങ്ങളുടെ നിലപാട്,” തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തെ സ്വീഡന്‍ അപലപിച്ചിട്ടുണ്ടെങ്കിലും അവര്‍ അപലപിച്ചാല്‍ മാത്രം പോരെന്നും കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും തുര്‍ക്കി അഭിപ്രായപ്പെട്ടു.

ജനുവരി 21നായിരുന്നു സ്വീഡിഷ്- ഡാനിഷ് പൊളിറ്റീഷ്യനായ റാസ്മസ് പലുഡന്‍ സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് പുറത്തുവെച്ച് ഖുര്‍ആന്‍ കോപ്പി കത്തിച്ചത്. ഇതിന് സ്വീഡിഷ് സര്‍ക്കാരിന്റെ നിശബ്ദ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഡെന്‍മാര്‍ക്കിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്ട്രാം കുര്‍സിന്റെ (Stram Kurs party) തലവനും ഡാനിഷ്- സ്വീഡിഷ് ദേശീയതാ വംശീയവാദിയുമാണ് റാസ്മസ് പലുദന്‍.

കഴിഞ്ഞയാഴ്ച സ്റ്റോക്ക്‌ഹോമില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ കോലം പലുദന്‍ കത്തിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Report says Sweden allowed burning of Quran in front of Turkish embassy, envoy summoned by Turkey

We use cookies to give you the best possible experience. Learn more